മദ്യവ്യാപനം, ഭൂപരിഷ്കരണം, ധാതു ഇടനാഴി: ബജറ്റ് പ്രഖ്യാപനങ്ങൾ പിൻവലിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേരളത്തിൽ മദ്യഉപയോഗം വർധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് സമ്പൂർണമായി തടയുന്നതിനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്.

മയക്കുമരുന്ന്, മദ്യം തുടങ്ങി ലഹരിപദാർഥങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് വ്യാപകമായി ക്കൊണ്ടിരിക്കുമ്പോൾ നികുതിയിളവ് നൽകി മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം വാഗ്ദാന ലംഘനമാണ്.

10 വർഷം കേരളത്തിൽ വലിയതോതിൽ മദ്യവ്യാപനം നടത്തിയ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള കേരളീയ സമൂഹത്തിന്റെ പ്രതിഷേധം കൂടിയായിരുന്നു ജനവിധിയെന്ന് യു.ഡി.എഫ് മനസ്സിലാക്കണം. സമ്പൂർണ മദ്യനിരോധനം എന്ന നയത്തെ ഗൗരവത്തോടെയും സത്യസന്ധമായും സമീപിക്കാൻ യു.ഡി.എഫ് സർക്കാർ തയാറാകണം.

ഭൂപരിഷ്കരണം 2.0 എന്ന പേരിൽ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ലാൻഡ് മാനേജ്‌മെന്റ് നയം ആശങ്കകൾ ഉയർത്തുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റവും ഒന്നാമത് പരിഗണിക്കേണ്ട വിഷയം കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങളും ആദിവാസികൾക്ക് അവകാശപ്പെട്ട വനഭൂമിയടക്കം കൈയേറിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്.

ദലിത്-ആദിവാസി സമൂഹത്തിന്റെ ഭൂരാഹിത്യ പ്രശ്നം മുൻഗണനയിൽ പരിഗണിക്കാതെ ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് വരുത്തി വ്യവസായങ്ങളുടെയും നിക്ഷേപങ്ങളുടെയും പേരിൽ വൻതോതിൽ ഭൂമി കൈവശം വെക്കാൻ അനുമതി നൽകുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും.

ഒന്നാം ഭൂപരിഷ്കാരണത്തിൽ നടന്ന അട്ടിമറി ദലിത് പിന്നാക്ക വിഭാഗങ്ങളിലെ ഭൂരഹിതരെ ഭൂരഹിതരായിത്തന്നെ നിലനിർത്തി. രണ്ടാം ഭൂപരിഷ്കരണത്തിലൂടെ ആ അനീതി പരിഹരിക്കുകയാണ് വേണ്ടത്. എന്നാൽ ബജറ്റ് പ്രഖ്യാപനം ആ സൂചനയല്ല നൽകുന്നത്.

ബജറ്റിൽ പ്രാധാന്യപൂർവ്വം പരാമർശിച്ചിരിക്കുന്ന ധാതു ഇടനാഴിയുമായി ബന്ധപ്പെട്ടും ആശങ്കകളുണ്ട്. തീരപ്രദേശത്തെ ധാതുസമ്പത്തിനെയും അതിന്മേലുള്ള സ്വകാര്യനിക്ഷേപത്തെയും മുൻനിർത്തി വിഭാവന ചെയ്യുന്ന ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച കരിമണൽ ഖനനം തിരിച്ചുകൊണ്ടുവരാനുള്ള നിർദ്ദേശമായാണ് മനസ്സിലാകുന്നത്.

ആലപ്പുഴ, കൊല്ലം ജില്ലകളിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തീർദേശവാസികൾ വർഷങ്ങളായി സമരത്തിലാണ് എന്നത് സർക്കാരിന് അറിയാവുന്ന കാര്യമാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ഈ സമരത്തിന് രാഹുൽഗാന്ധി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതുമാണ്.

ആ നിലപാടുകളെല്ലാം മാറ്റിവെച്ച് തീരദേശത്തെ ആശങ്കയിലാഴ്ത്തുന്ന തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതവും ജീവനോപാധികളും അപകടത്തിലാക്കാൻ സാധ്യതയുള്ള ഇത്തരം ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് സർക്കാർ പുറകോട്ടു പോകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Withdraw budget moves on liquor, land reform, mineral corridor - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.