കോഴിക്കോട് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് നടത്തിയ ബഹുജനറാലിയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്യുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ബേപ്പൂർ എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്
തല പോകുന്നതുവരെ പാർട്ടി നിലപാട് മുറുകെ പിടിച്ച് പോരാടുമെന്ന് റിയാസ്; ‘അയ്യോ എന്ന് നിലവിളിച്ച് കരഞ്ഞല്ല കയ്യൂർ സമര പോരാളികൾ തൂക്കുമരത്തിൽ കയറിയത്’
കോഴിക്കോട്: ഏത് ശക്തി ഏതു നിലയിൽ ആക്രമിച്ചാലും തല പോകുന്നതുവരെ പാർട്ടിയുടെ നിലപാട് മുറുകെ പിടിച്ച് പോരാടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ബേപ്പൂർ എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് നടത്തിയ ബഹുജനറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യൂരിന്റെ സമര പോരാളികൾ തൂക്കുമരത്തിൽ കയറുമ്പോൾ അയ്യോ എന്ന് നിലവിളിച്ചു കരയുകയായിരുന്നില്ല. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവരുടെ പിന്മുറക്കാരാണ് ഞങ്ങൾ എന്നത് ഓർമ്മപ്പെടുത്തട്ടെ. അതുകൊണ്ട് ഒരു വിരട്ടലും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരടി പിറകോട്ട് പോകുന്നതിന് കാരണമല്ല അദ്ദേഹം പറഞ്ഞു.
‘പാർട്ടിയിലെ ഓരോ കേഡറും എവിടെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ചിലർ പാർലിമെന്ററി രംഗത്ത് പ്രവർത്തിക്കും. ചിലർ സംഘടന രംഗത്ത് പ്രവർത്തിക്കും. എവിടെ പ്രവർത്തിച്ചാലും പാർട്ടി നിലപാട് മുറുകെ പിടിക്കുന്ന നിലയിൽ മുന്നോട്ടു പോകും. ഏത് ശക്തി ഏതു നിലയിൽ ആക്രമിച്ചാലും തല പോകുന്നതുവരെ പാർട്ടിയുടെ നിലപാട് മുറുകെ പിടിച്ച് പോരാടുന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായ ഞങ്ങൾക്കൊക്കെ ഉള്ളത്. ആ പാരമ്പര്യവും പോരാട്ട വീര്യത്തോടും കൂടിയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. രക്തസാക്ഷികളുടെ ചോരവീണ ചുവന്ന കോഴിക്കോടിന്റെ ഈ മണ്ണിലാണ് നാളെയുടെ പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിക്കൊണ്ട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി സമാപിക്കുന്നത്.
ഈ കടപ്പുറം ഒരുപാട് കൂട്ടായ്മകളും റാലികളും കണ്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രാജ്യത്തിൻറെ ദേശീയ പതാക വിട്ടുകൊടുക്കാതെ ഭീകര മർദനമേറ്റ കൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് ഈ കടപ്പുറത്താണ്. ജനവിരുദ്ധ നവ ഉദാരവൽക്കരണ നയം നടപ്പിലാക്കുന്ന കേന്ദ്ര -കേരള സർക്കാരുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീക്ഷ ഈ പാർട്ടിയാണെന്നുള്ളതിന്റെ സൂചനയാണ് ഈ ജനസഞ്ചയം. അങ്ങനെ പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
അത്തരം പോരാട്ടങ്ങളുടെ കഥ കേട്ടാണ് നമ്മളൊക്കെ ഈ പാർട്ടിയിൽ നിലകൊണ്ടതും പ്രവർത്തിക്കുന്നതും. കയ്യൂരിന്റെ സമര പോരാളികൾ ചിരുകണ്ടനും മടത്തിലമ്പുവും കുഞ്ഞമ്പുനായരും അബൂബക്കറും തൂക്കുമരത്തിൽ കയറുമ്പോൾ അയ്യോ എന്ന് നിലവിളിച്ചു കരയുകയായിരുന്നില്ല. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവരുടെ പിന്മുറക്കാരാണ് ഞങ്ങൾ എന്നത് ഓർമ്മപ്പെടുത്തട്ടെ. അതുകൊണ്ട് ഒരു വിരട്ടലും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരടി പിറകോട്ട് പോകുന്നതിന് കാരണമല്ല -അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സ്വാഗതം ആശംസിച്ച റിയാസ്, ഏതു നിലയിൽ വലതുപക്ഷ ശക്തികൾ വളഞ്ഞിട്ടടിച്ചാലും പുഞ്ചിരിയോടുകൂടി കൂസലില്ലാതെ നേരിട്ട് നമുക്കൊക്കെ മാതൃകയായ സഖാവ് എന്നാണ് പിണറായി വിജയനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.