‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്; ഇഡി വാദങ്ങൾ തള്ളി മുഹമ്മദ് റിയാസും ഗ്രൂപ്പ് അംഗങ്ങളും
കോഴിക്കോട്: പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉൾപ്പെട്ട ഹവാല ഇടപാടിലെ 'കോർ ഗ്രൂപ്പ്' എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശേഷിപ്പിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ അംഗങ്ങൾ പുറത്തുവിട്ടു. വീഡിയോ രൂപത്തിലാണ് ജൂൺ മുതലുള്ള ചാറ്റുകൾ പുറത്തുവന്നിട്ടുള്ളത്.
ഹവാല ഇടപാടുകൾക്കായി ‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന പേരിൽ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ചർച്ചകൾ നടത്തി എന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ ഇതൊരു പൊതുഗ്രൂപ്പാണെന്നും സിപിഎമ്മിന്റെ നിരവധി പ്രവർത്തകർ ഇതിലുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി. 2024 ജൂൺ 17 മുതൽ ഉള്ള ചാറ്റുകളിൽ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട പരിപാടികൾ, എൽഡിഎഫ് സർക്കാരിന്റെ പരിപാടികൾ, ബേപ്പൂർ ഫെസ്റ്റ് പോസ്റ്ററുകൾ തുടങ്ങിയവയാണ് പങ്കുവെച്ചിട്ടുള്ളത്. ഇതിൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല.
വി.പി. ഫൈജാസ്, ഷൈജൽ കെ.യു. ഉൾപ്പെടെ 16 അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ‘മിനിസ്റ്റർ റിയാസ്’ എന്ന് സേവ് ചെയ്ത നമ്പറും ‘DXB Subair Koduvally Hawa’ എന്ന നമ്പറിലേക്കുള്ള ചാറ്റുകളും ഹവാല ഇടപാടിന്റെ തെളിവുകളാണെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങൾക്കിടയിൽ കരിവാരിതേക്കാൻ അന്വേഷണ ഏജൻസി തയ്യാറാക്കിയ മികച്ച തിരക്കഥ മാത്രമാണെന്ന് പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇഡി തയ്യാറാക്കിയ ഈ വ്യാജ തിരക്കഥക്ക് ദേശീയതലത്തിൽ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
ഭാവിയിലെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കുറിപ്പുകളെയാണ് ഇഡി ഹവാല ഇടപാടെന്ന് തെറ്റായി ചിത്രീകരിക്കുന്നത്. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തപ്പോഴും ഹവാലയെക്കുറിച്ച് ചോദിച്ചിരുന്നില്ലെന്നും, ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ മൊഴിപ്പകർപ്പിൽ ഒപ്പിട്ടു നൽകിയത് വിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ മാത്രമാണെന്നും റിയാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.