പി. ജയരാജൻ മൃതസഞ്ജീവനിയെന്ന് ആകാശ് തില്ല​ങ്കേരി; ‘ക്രൈസിസ് മാനേജർ, പാർട്ടി തീരുമാനം നൽകുന്ന ആവേശവും ആശ്വാസവും ചെറുതല്ല...’

കണ്ണൂർ: ഏറെനാൾ തഴയപ്പെട്ട മുതിർന്ന സി.പി.എം നേതാവ് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയ പാർട്ടി തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരി. ആശയപരമായ വിശുദ്ധിയും ജനകീയ അടിത്തറയും വീണ്ടെടുത്ത്, ചെങ്കൊടിയെ കൂടുതൽ കരുത്തോടെ വാനോളമുയർത്താൻ സഖാവ് പി. ജയരാജന്റെ കടന്നുവരവ് കാരണമാകട്ടെയെന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘കാലങ്ങളായി തുടരുന്ന അവഗണനകൾക്കും മാറ്റിനിർത്തലുകൾക്കും ഒടുവിൽ സഖാവ് പി. ജയരാജൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുമ്പോൾ, അത് കോടിക്കണക്കിന് സഖാക്കളുടെയും സാധാരണ ജനങ്ങളുടെയും ആഗ്രഹപൂർത്തീകരണം കൂടിയാണ്.. എത്രയൊക്കെ അവഗണനകളും മാറ്റിനിർത്തലുകളും നേരിടേണ്ടി വന്നിട്ടും, പാർട്ടി എപ്പോഴൊക്കെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രതിസന്ധികളെ മറികടക്കാനുള്ള 'ക്രൈസിസ് മാനേജരായി' പാർട്ടി അയച്ചത് സഖാവ് പി. ജയരാജനെത്തന്നെയായിരുന്നു..

പ്രസ്ഥാനം ഏൽപ്പിച്ച ഏതൊരു കഠിനദൗത്യവും അച്ചടക്കത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമേ അദ്ദേഹത്തിനുള്ളൂ.. കഴിവുണ്ടായിട്ടും മാറ്റിനിർത്തുമ്പോഴും, പാർട്ടിക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ആ കമ്മ്യൂണിസ്റ്റിനെ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചുവിളിച്ചത് വൈകി വന്ന വിവേകമാണെന്ന് പറയാം.. എങ്കിലും നഷ്ടപ്പെട്ടുപോയ പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനും ചോർന്നുപോയ വിപ്ലവവീര്യം തിരിച്ചുപിടിക്കാനുമുള്ള യഥാർത്ഥ 'മൃതസഞ്ജീവനി'യായി തന്നെ നമുക്ക് ഇതിനെ കാണാം..

പാർട്ടിയെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കും വ്യവസായ-കച്ചവട ഗ്രൂപ്പുകൾക്കും വേണ്ടി ഉപയോഗിക്കുന്ന അഴിമതിക്കാരെയും, സ്വജനപക്ഷപാതം കാണിക്കുന്ന ഏറാൻമൂളികളെയും, പാർട്ടിക്കുള്ളിൽ വിഭാഗീയതയും ഗ്രൂപ്പ് കളികളും വളർത്തുന്ന പ്രമാണിമാരെയും പടിയടച്ച് പുറത്തുനിർത്താൻ ഈ അവസരം പാർട്ടി ഉപയോഗിക്കണം.! ജനങ്ങളിൽ നിന്ന് അകന്നുപോയ ഓരോ ഘടകത്തെയും ശരിയായ കമ്മ്യൂണിസ്റ്റ് പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇത്തരം വിപ്ലവാത്മക തീരുമാനങ്ങൾ വഴി സാധിക്കണം..’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണിയാണ് നടത്തിയത്. മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ക്ഷണിതാവ് എന്ന നിലക്കാണ് ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. അതേസമയം, മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ടിപി രാമകൃഷ്ണന് പകരം പി.രാജീവ് എൽ.ഡി.എഫ് കൺവീനർ ആവും. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ഭരണ-സംഘടനാ ഏകോപനം ശക്തമാക്കുന്നതിനുമായാണ് ഈ സുപ്രധാന പുനഃസംഘടന.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന നിലവിലെ നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ, പാർട്ടിയുടെ എക്സ്റ്റെൻഡഡ് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റ് തീരുമാനങ്ങളുടെയും പശ്ചാത്തലത്തിൽ വന്നിട്ടുള്ള വാർത്ത ഓരോ യഥാർത്ഥ പാർട്ടി സ്നേഹിക്കും നൽകുന്ന ആവേശവും ആശ്വാസവും ചെറുതല്ല..

കാലങ്ങളായി തുടരുന്ന അവഗണനകൾക്കും മാറ്റിനിർത്തലുകൾക്കും ഒടുവിൽ സഖാവ് പി. ജയരാജൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുമ്പോൾ, അത് കോടിക്കണക്കിന് സഖാക്കളുടെയും സാധാരണ ജനങ്ങളുടെയും ആഗ്രഹപൂർത്തീകരണം കൂടിയാണ്..

എത്രയൊക്കെ അവഗണനകളും മാറ്റിനിർത്തലുകളും നേരിടേണ്ടി വന്നിട്ടും, പാർട്ടി എപ്പോഴൊക്കെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രതിസന്ധികളെ മറികടക്കാനുള്ള 'ക്രൈസിസ് മാനേജരായി' പാർട്ടി അയച്ചത് സഖാവ് പി. ജയരാജനെത്തന്നെയായിരുന്നു..

പ്രസ്ഥാനം ഏൽപ്പിച്ച ഏതൊരു കഠിനദൗത്യവും അച്ചടക്കത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമേ അദ്ദേഹത്തിനുള്ളൂ..കഴിവുണ്ടായിട്ടും മാറ്റിനിർത്തുമ്പോഴും, പാർട്ടിക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ആ കമ്മ്യൂണിസ്റ്റിനെ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചുവിളിച്ചത് വൈകി വന്ന വിവേകമാണെന്ന് പറയാം.. എങ്കിലും നഷ്ടപ്പെട്ടുപോയ പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനും ചോർന്നുപോയ വിപ്ലവവീര്യം തിരിച്ചുപിടിക്കാനുമുള്ള യഥാർത്ഥ 'മൃതസഞ്ജീവനി'യായി തന്നെ നമുക്ക് ഇതിനെ കാണാം..

1999 തിരുവോണ നാളിൽ ആർ.എസ്.എസ് കൊലയാളികൾ സ്വന്തം വീട്ടിനുള്ളിൽ വെച്ച് തല്ലിക്കെടുത്താൻ നോക്കിയിട്ടും, ശരീരത്തിൽ മാരകമായ ക്ഷതങ്ങൾ നേരിട്ടിട്ടും വിപ്ലവവീര്യത്തോടെ ജീവതത്തിലേക്ക് തിരികെ വന്ന സഖാവ്..

കേവലം രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒതുങ്ങാതെ, പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ IRPC-യിലൂടെയും കനിവ്-ഉണർവ് പദ്ധതികളിലൂടെയും സമൂഹത്തിലെ സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആശ്വാസമേകിയ ജീവകാരുണ്യ പ്രവർത്തകൻ.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ പാർട്ടി സംവിധാനത്തെ കൂടുതൽ കരുത്തുറ്റതാക്കുകയും, സാധാരണ പ്രവർത്തകർക്ക് എപ്പോഴും പ്രാപ്യനായ നേതാവായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വം..

പാർട്ടി നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, സാധാരണക്കാരായ പ്രവർത്തകരുടെ വികാരം മാനിച്ച് തിരുത്തൽ നയങ്ങൾക്ക് മുൻകൈയെടുക്കാൻ പി.ജെ.യെ പോലുള്ള വിട്ടുവീഴ്ചയില്ലാത്ത നേതാവ് നേതൃനിരയിലേക്ക് വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു..

എന്നാൽ പോരാട്ടം ഇവിടെ തീരുന്നില്ല.

പാർട്ടിയെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കും വ്യവസായ-കച്ചവട ഗ്രൂപ്പുകൾക്കും വേണ്ടി ഉപയോഗിക്കുന്ന അഴിമതിക്കാരെയും, സ്വജനപക്ഷപാതം കാണിക്കുന്ന ഏറാൻമൂളികളെയും, പാർട്ടിക്കുള്ളിൽ വിഭാഗീയതയും ഗ്രൂപ്പ് കളികളും വളർത്തുന്ന പ്രമാണിമാരെയും പടിയടച്ച് പുറത്തുനിർത്താൻ ഈ അവസരം പാർട്ടി ഉപയോഗിക്കണം.!

ജനങ്ങളിൽ നിന്ന് അകന്നുപോയ ഓരോ ഘടകത്തെയും ശരിയായ കമ്മ്യൂണിസ്റ്റ് പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇത്തരം വിപ്ലവാത്മക തീരുമാനങ്ങൾ വഴി സാധിക്കണം..

ആശയപരമായ വിശുദ്ധിയും ജനകീയ അടിത്തറയും വീണ്ടെടുത്ത്, ചെങ്കൊടിയെ കൂടുതൽ കരുത്തോടെ വാനോളമുയർത്താൻ സഖാവ് പി. ജയരാജന്റെ കടന്നുവരവ് കാരണമാകട്ടെ..

വിപ്ലവാഭിവാദനങ്ങളോടെ, ലാൽ സലാം..

Tags:    
News Summary - P Jayarajan is Mrithasanjeevani, Crisis manager says Akash Thillankeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.