ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ നടന്ന പ്രകടനം
തൃശൂര്‍: വര്‍ഗീയതക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും സമരരീതികളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ സന്ധിയില്ലാസമരം നടത്തും. ഡി.വൈ.എഫ്.ഐ 16ാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച 14 പ്രമേയങ്ങളുടെയും ലക്ഷ്യത്തിന് വേണ്ടിയുള്ള സമരപോരാട്ടങ്ങള്‍ക്കും തുടക്കം കുറിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ യുവജനവിരുദ്ധ നിലപാടുകളെ എതിര്‍ക്കും. സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ തൊഴില്‍ നയങ്ങൾക്കെതിരായ സമരങ്ങളും കൂടുതല്‍ ശക്തമാക്കും. പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ ഒരു ലക്ഷം യുവജനങ്ങളെ പരിശീലിപ്പിക്കും. ഇവരുടെ സേവനം എത് ഘട്ടത്തിലും ലഭ്യമാക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. പുരോഗമന ആശയങ്ങളുമായി സഹകരിക്കുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള യുവജന മുന്നേറ്റമാണ് ലക്ഷ്യം. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ജനപക്ഷത്ത് നിന്ന് നടപ്പാക്കുമെന്നും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം. വിജിന്‍ എം.എൽ.എ, ട്രഷറര്‍ അഡ്വ. ആര്‍. രാഹുല്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആദ്യമായി ഡി.വൈ.എഫ്.ഐയെ നയിക്കാൻ വനിതാ പ്രസിഡന്റ്. ചിന്ത ജെറോമിനെയും പ്രസിഡന്റായി സെക്രട്ടറിയായി എം. വിജിൻ എം.എൽ.എയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടന്ന 16-ാമത് സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ. രാഹുൽ ആണ് ട്രഷറർ. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയഘോഷ് ജോ. സെക്രട്ടറിയാണ്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിൽ 25 അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ചിന്ത നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സനായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദമുള്ള എം. വിജിൻ നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.