കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യഹരജി വിജിലൻസ് കോടതി തള്ളി. എന്നാൽ, പ്രശാന്തിനൊപ്പം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിന് ജാമ്യം അനുവദിച്ചു. ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി, വൃക്കരോഗിയായ അജികുമാറിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈകോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണംപൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ ഇവർക്ക് പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ മാസം 23ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സ്വർണക്കൊള്ള കേസിനു പുറമെ ശബരിമലയിലേക്ക് നെയ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന കേസിലും പി.എസ്. പ്രശാന്തും അജികുമാറും പ്രതികളാണെങ്കിലും ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അരവണ നിർമാണത്തിനുള്ള നെയ് വിതരണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെ ഒഴിവാക്കി ഉയർന്ന വിലക്ക് മിൽമക്ക് കരാർ നൽകിയതിലൂടെ 227 കോടി രൂപ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.