ആലപ്പുഴ: പുന്നമടക്കായലിലെ ആവേശത്തിരമാലകളെ വകഞ്ഞുമാറ്റി 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടന് ഐതിഹാസിക കിരീടനേട്ടം. നെഞ്ചിടിപ്പേറ്റിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ ജലരാജാക്കന്മാരായത്. ഈ വർഷം മാത്രം നീരണഞ്ഞ അരോമ ചുണ്ടന്റെയും അരോമ ബോട്ട് ക്ലബ്ബിന്റെയും കന്നി നെഹ്‌റു ട്രോഫി നേട്ടമാണിത്.
ഫൈനലിൽ മേൽപ്പാടം, നടുഭാഗം, വീയപുരം എന്നീ വമ്പൻ ചുണ്ടൻ വള്ളങ്ങളെ പിന്തള്ളിയാണ് അരോമ ചരിത്രവിജയം കുറിച്ചത്. മുൻ ഹീറ്റ്‌സുകളിൽ മികച്ച സമയം കണ്ടെത്തിയവരാണ് കലാശപ്പോരാട്ടത്തിനായി ട്രാക്കിലിറങ്ങിയത്. നാലാം ഹീറ്റ്‌സിൽ 4 മിനിറ്റും 27 സെക്കൻഡും സമയമെടുത്താണ് അരോമ ഒന്നാമതെത്തിയിരുന്നത്. വീയപുരം (4.20 മിനിറ്റ്), മേൽപ്പാടം (4.17 മിനിറ്റ്) എന്നീ വള്ളങ്ങളും തങ്ങളുടെ ഹീറ്റ്‌സുകളിൽ ഒന്നാമതെത്തിയാണ് ഫൈനൽ ടിക്കറ്റ് നേടിയത്.
ആദ്യ സീസണിൽ തന്നെ അദ്ഭുതം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ അരോമ ചുണ്ടൻ ആ വാക്ക് പാലിക്കുന്നതാണ് പുന്നമടയിൽ കണ്ടത്. വള്ളംകളി സീസണിലെ ആദ്യ പോരാട്ടമായിരുന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും ഒന്നാമതെത്തിയത് അരോമയായിരുന്നു. 132 അടി നീളമുള്ള ഈ വള്ളം അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവിന്റെ മകനും സിനിമാ താരവുമായ രഞ്ജിത്ത് സജീവ് കൊച്ചുമ്മനാണ് വള്ളത്തിന്റെ ക്യാപ്റ്റൻ.
അതിനിടെ, ഫൈനലിൽ മത്സരിച്ച വീയപുരം ചുണ്ടനെതിരെ പരാതി ഉയർന്നിട്ടുണ്ട്. യു.ബി.സി കൈനകരി എഫ്.സി തുഴഞ്ഞ വള്ളത്തിൽ അനുവദനീയമായതിൽ കൂടുതൽ ഇതരസംസ്ഥാനക്കാർ ഉൾപ്പെട്ടതായാണ് ആരോപണം.
ഉച്ചയോടെ നടന്ന നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവരും ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി.
മത്സരഫലങ്ങൾ
വിജയി: അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്)
മത്സരിച്ചവ: മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്സി), നടുഭാഗം ചുണ്ടൻ (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്).
ലൂസേഴ്സ് ഫൈനൽ
വിജയി: നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
മത്സരിച്ചവ: പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം).
സെക്കൻഡ് ലൂസേഴ്സ് ഫൈനൽ
വിജയി: തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
മത്സരിച്ചവ: സെന്റ് പയസ് ടെൻത് ചുണ്ടൻ (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), കാരിച്ചാൽ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.