കോഴിക്കോട്: ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പ് ഏതാണ്, എവിടെയെല്ലാം പോകുമ്പോൾ കൈമടക്ക് കൊടുക്കണം, പിടിച്ചുപറി നടക്കുന്ന ഇടങ്ങൾ ഏതൊക്കെയാണ്, ഇതൊക്കെ അന്വേഷിച്ച് വലയേണ്ട, കള്ളന്മാരുടെ ലിസ്റ്റ് സർക്കാറിന്റെ കൈയിൽതന്നെയുണ്ട്. അഴിമതിക്കാർക്കെതിരെ കർശന നടപടികൾ തുടരുന്നതിന്റെ വിശദ വിവരമാണ് സർക്കാർ പുറത്തുവിട്ടത്.
അഴിമതിക്കേസുകളിൽ നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിന്റെ വിവരങ്ങളാണ് കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിനുള്ള ഉത്തരമായി മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചത്.
ഈ സർക്കാറിന്റെ കാലത്ത് അന്വേഷണത്തിൽ നടപടി എടുത്ത എല്ലാ കേസുകളും ഇവയിൽ ഉൾപ്പെട്ടിട്ടല്ല. അഴിമതിയുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പാണ്.
41 കേസുകളിലാണ് തദ്ദേശ സ്വയം ഭരണത്തിൽ വിജിലൻസിന്റെ നേതൃത്വത്തിൽ നടക്കുന്നത്. എം.ബി. രാജേഷാണ് വകുപ്പ് മന്ത്രി.
റവന്യൂ, സഹകരണ വകുപ്പുകളാണ് തൊട്ടടുത്തുള്ളത് 26 വീതം കേസുകൾ ഈ വകുപ്പുകൾക്കുണ്ട്.
പൊതുമരാമത്ത് വകുപ്പിന് 15 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ആരോഗ്യ വകുപ്പിലും മുഖ്യമന്ത്രിയുടെ കീഴിലുമുള്ള അഭ്യന്തര വകുപ്പിലുമായി ഒമ്പതുവീതം കേസുകളുണ്ട്. വനം വകുപ്പിൽ ആറു കേസുകളാണുള്ളത്. പട്ടിക വർഗ വികസന കോർപറേഷനിൽ അഞ്ചു കേസുകളുണ്ട്.
മൈനിങ് ജിയോളജി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ് എന്നിവക്ക് നാലു വീതം കേസുകളുണ്ട്. വ്യവസായം, ഫിഷറീസ് വകുപ്പ് എന്നിവ മൂന്നുവീതം കേസുകളുമായി എട്ടാം സ്ഥാനത്താണ്.
ബീവറേജസ് കോർപറേഷൻ, ഇലക്ട്രിസിറ്റി ബോർഡ്, ജലവിഭവ വകുപ്പ്, വഖഫ് ബോർഡ്, ട്രഷറി എന്നിവയിൽ ഈരണ്ടു വീതം കേസുകളുണ്ട്. മറ്റ് 22 വകുപ്പുകൾക്ക് ഓരോ കേസ് വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.