തിരുവനന്തപുരം: യോഗ്യരായ നൂറുകണക്കിന് ഹയർ സെക്കൻഡറി അധ്യാപകർ സർവിസിലുണ്ടായിട്ടും ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലേക്ക് ഹെഡ് മാസ്റ്റർ പ്രൊമോഷൻ തുടർന്ന് വിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള നിയമന ഉത്തരവിറങ്ങിയപ്പോൾ 77 ഹയർ സെക്കൻഡറി അധ്യാപകർക്കൊപ്പം 36 ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാരെയും പ്രിൻസിപ്പൽമാരാക്കി. ഇതിൽ 17 ഹെഡ് മാസ്റ്റർമാരെ ഉൾക്കൊള്ളിക്കാനുള്ള തസ്തികകൾ ഹയർ സെക്കൻഡറിയിൽ ലഭ്യമല്ല. ഹയർ സെക്കൻഡറി അധ്യാപകർ റിട്ടയർ ചെയ്യുന്ന മുറക്കുമാത്രമേ ഇവർക്ക് പ്രിൻസിപ്പലായി ജോലിയിൽ ചേരാൻ സാധിക്കൂ. ഹിന്ദിയിൽ 11 പേർക്കും കണക്കിൽ മൂന്നുപേർക്കും സോഷ്യോളജി, സംസ്കൃതം, കന്നഡ വിഷയങ്ങളിൽ ഓരോരുത്തർക്കും ജോയിൻ ചെയ്യാനാണ് തസ്തികയില്ലാത്തത്.
36 ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർ പ്രിൻസിപ്പലായി എത്തുന്നതോടെ അത്രയും ഹയർ സെക്കൻഡറി തസ്തികകളിലേക്കുള്ള നിയമനംകൂടി ഇല്ലാതാകും. ഹയർ സെക്കൻഡി വിഭാഗം തുടങ്ങിയ കാലത്ത് പ്രിൻസിപ്പൽ തസ്തികയിലേക്ക് മതിയായ ഹയർ സെക്കൻഡറി അധ്യാപകർ ഇല്ലാത്ത സാഹചര്യത്തിലാണ് യോഗ്യരായ ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർക്ക് സ്ഥാനക്കയറ്റ നിയമനം നൽകാൻ സപെഷൽ റൂൾസിൽ വ്യവസ്ഥ കൊണ്ടുവന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വ്യവസ്ഥ മാറ്റിയിട്ടില്ല. ഇതിന്റെ മറവിലാണ് മതിയായ സർവിസുള്ള ഹയർ സെക്കൻഡറി അധ്യാപകരെ കാഴ്ചക്കാരാക്കി ഹയർ സെക്കൻഡറി അധ്യാപന പരിചയമില്ലാത്ത ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർ പ്രിൻസിപ്പൽ തസ്തികയിലെത്തുന്നത്. പ്രിൻസിപ്പൽ തസ്തിക 12 വർഷ ഹയർ സെക്കൻഡറി അധ്യാപന പരിചയമുള്ള അധ്യാപകരുടെ മാത്രം പ്രമോഷൻ തസ്തികയാക്കി സ്പെഷൽ റൂൾ ഭേദഗതി ചെയ്യണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും പ്രൊമോഷൻ പഴയപടി തുടരുകയാണ് വിദ്യാഭ്യാസ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.