തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1,857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളില്‍ 1,202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 2025 ഒക്ടോബർ ഒന്ന് മുതല്‍ പ്രാബല്യം അനുവദിക്കും.
കുട്ടികൾ വർധിച്ച സ്കൂളുകളിലാണ് അധിക തസ്തികകൾ സൃഷ്ടിച്ചത്. എന്നാൽ തസ്തിക നിർണയത്തിൽ കുട്ടികൾ കുറവെന്ന് കണ്ടെത്തി തസ്തിക ഇല്ലാതായ അധ്യാപകരെ പുതിയ തസ്തികകളിലേക്ക് പുനർവിന്യസിക്കുന്നതോടെ പുതിയ നിയമനത്തിന് സാധ്യത കുറയും. സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുതുതായി അനുവദിച്ച 655 എണ്ണത്തിലേക്ക് പുനർവിന്യസിക്കും. ഇതിന് ശേഷവും അധിക തസ്തികകളുണ്ടെങ്കിൽ മാത്രമേ പുതിയ നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയുള്ളൂ.
എയ്ഡഡ് സ്കൂളുകളിൽ 1,202 പുതിയ തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവയിലേക്കും ചുരുക്കം നിയമനങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. രണ്ട് പുതിയ തസ്തിക സൃഷ്ടിക്കുമ്പോൾ അതിൽ ഒന്നാമത്തേത് സർക്കാറിന് നൽകണമെന്നാണ് വ്യവസ്ഥ. ഇതിലേക്ക് നിലവിൽ തസ്തികയില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകരെ അധ്യാപക ബാങ്കിൽ നിന്ന് പുനർവിന്യസിക്കും. ഇതിന് ശേഷവുമുള്ള അധിക തസ്തികകളിലേക്ക് ഭിന്നശേഷി നിയമനം കൂടി പരിഗണിച്ച ശേഷമേ പുതിയ നിയമനത്തിന് സാധ്യതയുള്ളൂ. 1,857 പുതിയ തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ഫലത്തിൽ പുതിയ നിയമനത്തിനുള്ള സാധ്യത വിരളമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.