‘അപർണ പറഞ്ഞ മുസ്‍ലിം വിരുദ്ധതയെ അബ്ദുല്ല ബാസിൽ തുറന്നുകാണിക്കുകയാണ് ചെയ്തതെന്ന് എസ്.എഫ്.ഐ എന്നാണ് മനസ്സിലാക്കുക?’: നഈം ഗഫൂർ
തിരുവന്തപുരം: ഡോ. അബ്‌ദുല്ല ബാസിൽ, അപർണ കുറുപ്പ് എന്നിവരുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ ഫേസ്ബുക് പോസ്റ്റ്, വംശീയതയുടെ ചാനൽ ആക്രോശത്തെ മതത്തിനെതിരായ വിമർശനമായും ഇസ്‌ലാമോഫോബിയ വിരുദ്ധ നിലപാടിനെ മതബോധം മാത്രമായും പ്രാക്ടീസ് ചെയ്യുന്ന ഹിന്ദുത്വ സാംസ്‌കാരിക ബോധത്തിന്റെ നേർപതിപ്പാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ വിമർശിച്ചു.
‘മുസ്‍ലിം വിരുദ്ധ വംശീയതയാണ് അപർണ കുറുപ്പ് പറഞ്ഞതെന്നും അതിനെ തുറന്നുകാണിക്കുകയാണ് അബ്ദുല്ല ബാസിൽ ചെയ്തതെന്നും ഇനി എസ്.എഫ്.ഐ എന്നാണ് മനസ്സിലാക്കുക? ഹിന്ദുത്വ ഇന്ത്യയിൽ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ബാലപാഠം പോലും അറിയാതെ നിങ്ങൾ എന്ത് ജനാധിപത്യ പ്രതിരോധമാണ് കാമ്പസുകൾക്ക് സംഭാവന ചെയ്യാൻ പോകുന്നത്? സർക്കാർ എടുത്ത കേസ് മതേതര ബാലൻസിങ് ആണെന്ന് കണ്ടെത്തുന്ന എസ്എഫ്ഐക്ക്, എന്തേ വംശീയതയും മുസ്‌ലിം വിരുദ്ധതയും കേസ് എടുക്കേണ്ട കുറ്റമാണെന്നും കുറ്റം ചെയ്തവർ കുറ്റവാളികൾ ആണെന്നും അഭിപ്രായം പറയാൻ സാധിക്കാത്തത്?’ -നഈം ഗഫൂർ ചോദിച്ചു.
മുസ്‌ലിം വെറുപ്പ് ചാനൽ ഫ്ലോറിൽ ഛർദിച്ച വ്യക്തികളെ കാറിൽ കയറ്റി ആദരവ് കൊടുക്കാതെ, കേസെടുത്തത് ആരടേയ് എന്നാണ് ശിവപ്രസാദിന്റെ പോസ്റ്റിന്റെ ആകെ ചുരുക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുത്വ വംശീയതയുടെ യുക്തിയിൽ ചിന്തിക്കുകയും, പറയുകയും ചെയ്യുന്ന എസ്എഫ്ഐക്ക് തങ്ങളുടെ ഇസ്‌ലാമോഫോബിയയെ മറച്ചുപിടിക്കാനുള്ള മറ മാത്രമാണ് മതേതരത്വമെന്നും നഈം ഗഫൂർ ഫേസ്ബുക്കിലൂടെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.