വീണ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; വിചാരണ നിർത്തിവെക്കാൻ എസ്.ഐ.ടി കോടതിയിൽ
കണ്ണൂര്‍: ആരോഗ്യ മന്ത്രിയായിരിക്കെ വീണ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ച കേസിന്റെ വിചാരണ നിര്‍ത്തിവെക്കാനും തുടരന്വേഷണത്തിന് അനുമതിക്കുമായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയില്‍ അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ജി.എസ്. സജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) മുമ്പാകെയാണ് അപേക്ഷ നല്‍കിയത്.
കഴിഞ്ഞദിവസം വൈകീട്ട് ധര്‍മശാല കെ.എ.പി ക്യാമ്പിലെ കമാണ്ടന്റ് ഓഫിസില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗ തീരുമാനപ്രകാരമാണ് കോടതിയെ സമീപിച്ചത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കം ചേര്‍ത്താണ് അന്ന് കേസെടുത്തിരുന്നത്. സംഭവം വിവാദമായതോടെ വധശ്രമം ഒഴിവാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇതിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ഭരണമാറ്റം ഉണ്ടാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് കെ.എ.പി കമാണ്ടന്റ് യു. പ്രേമന്, കണ്ണൂർ എ.സി.പി എം.പി. ആസാദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവരുടെ പ്രഥമയോഗമാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ വീണ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി ഒരിക്കല്‍ക്കൂടി എടുക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.