കോവിഡ് നിയന്ത്രണ ചുമതല ആഭ്യന്തരവകുപ്പിലേക്ക് മാറ്റിയത് പോലീസ് രാജിന് വഴിയൊരുക്കി - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൽ നിന്നും നിയന്ത്രണത്തിൻെറ  സമ്പൂർണ ചുമതല പോലീസിന് നൽകി കൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പോലീസ് രാജിന് വഴിയൊരുക്കിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കാതെയും സീനിയർ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കാതെയുള്ള തീരുമാനം അശാസ്ത്രീയമാണ്. ലോകതലത്തിൽ തന്നെ കോവിഡ് നിയന്ത്രണം ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിൻെറ ചുമതലയിലും ആരോഗ്യ പ്രവർത്തകരുടെ നിയന്ത്രണത്തിലുമാണ് നടന്നു വരുന്നത്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ, കണ്ടയ്മെൻറ്​ സോണുകൾ നിശ്ചയിക്കൽ തുടങ്ങിയവ പോലീസിൻെറ നിയന്ത്രണത്തിൽ ആകുന്നത് ആശങ്കാജനകമാണ്. തിരുവനന്തപുരം പൂന്തുറയിലെ കമാൻഡോ റൂട്ട് മാർച്ചും കണ്ണൂരിലും കാസർകോടും പോലീസ് ജനങ്ങൾക്കു നേരെ പ്രയോഗിച്ച അമിതാധികാരവും കേരളത്തിൽ വ്യാപകമാക്കാനുള്ള ശ്രമമാണ് കോവിഡ് നിയന്ത്രണത്തിൻെറ മറവിൽ നടക്കുന്നത്.

രോഗവ്യാപനം തടയുന്നതിൽ മികവുറ്റ പ്രവർത്തനം കാഴ്ച വെച്ച ആരോഗ്യ പ്രവർത്തകരുടേയും ഡോക്ടർമാരുടേയും നിർദ്ദേശങ്ങൾ പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കോവിഡ് പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങൾ നിർവ്വഹിക്കേണ്ടത്. ക്രമസമാധാന ചുമതലയാണ് പോലീസ് നിയന്ത്രണത്തിൽ നടക്കേണ്ടത്. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ കോവിഡ് വ്യാപനം വർധിക്കാനുളള സാധ്യത നിലനിൽക്കെയാണ് ഇത്തരം അശാസ്ത്രീയ പ്രഖ്യാപനങ്ങൾ നടക്കുന്നത്. ആരോഗ്യ വകുപ്പിനെ മറികടന്ന് പോലീസിന് അമിതാധികാരം നൽകാനുള്ള മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.