പ്രവാസി ദ്രോഹത്തിന് താക്കീതായി വെൽഫെയർ പാർട്ടി ലോക കേരള പ്രതിഷേധ സഭ

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് ലോക മലയാളികളുടെ താക്കീതായി വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന വെൽഫെയർ പാർട്ടി ലോക കേരള പ്രതിഷേധ സഭ. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത പ്രതിഷേധ സഭ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റ് ഡോ. എസ്.ക്യൂ.ആർ. ഇല്യാസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികളെന്നും ലോക രാജ്യങ്ങളെല്ലാം അവരവരുടെ നാട്ടിലെ പൗരൻമാരെ തിരികെ കൊണ്ടുപോകാൻ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തിയപ്പോൾ ഇന്ത്യൻ സർക്കാർ പ്രവാസികളുടെ മടങ്ങിവരവിന് തടസ്സം നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംബസികളിൽ കെട്ടിക്കിടക്കുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടും പി.എം കെയർ ഫണ്ടും വിനിയോഗിച്ച് പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെൻറ് നിർത്തിവെച്ച് കോവിഡ് പ്രതിരോധത്തിന് വേണ്ട നടപടി വേണമെന്ന ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നുവെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പുറമേ സ്നേഹമുണ്ടെന്ന് നടിക്കുകയും കേന്ദ്രവുമായി ചേർന്ന് മറുനാട്ടിൽ തന്നെ പ്രവാസികളെ തളച്ചിടാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രവാസികൾ വരുന്ന വിമാനങ്ങൾ റദ്ദാക്കുക, അവർക്കുള്ള ക്വാറന്‍റീൻ സംവിധാനം നിർത്തലാക്കുക, കൃത്യമായ വിവരങ്ങൾ കൈമാറാതിരിക്കുക തുടങ്ങിയ തടസ്സങ്ങൾ പലപ്പോഴായി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ തിരിച്ചുവരവ് എന്നത് ഏറെ കടമ്പകൾ നിറഞ്ഞതായി മാറിയിരിക്കുകയാണെന്നും ഗവൺമെൻറ് മുൻകൈയെടുത്ത് വളരെക്കുറച്ചു പ്രവാസികൾ മാത്രമാണ് നാട്ടിലെത്തിയതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത പ്രഭാഷണത്തിൽ പറഞ്ഞു. എവാക്വേഷനായി എല്ലാവിധ അന്താരാഷ്ട ഇളവുകളും ലഭിച്ചിട്ടും വന്ദേ ഭാരത് മിഷനിൽ അമിത ചാർജ്ജ് ഈടാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുകയായിരുന്നു. മടക്കയാത്രക്കായി ചാർട്ടേഡ് ഫ്ലൈറ്റുകൾ സന്നദ്ധ സംഘടനകൾ വഴി ആരംഭിച്ചപ്പോൾ അതിനെ തടയിടാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. നിതാഖാത്ത് കാലത്ത് വാഗ്ദാനം ചെയ്ത, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ. സുധാകരൻ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, മുൻ പ്രവാസി വകുപ്പ് മന്ത്രി എം.എം. ഹസ്സൻ, സി.എം.പി നേതാവ് സി.പി. ജോൺ, സാഹിത്യകാരൻ പി. സുരേന്ദ്രൻ, അഡ്വ. ആർ. മുരളീധരൻ, വിവിധ പ്രവാസി സംഘടനാ നേതാക്കളായ ഡോ. ഷീബ (ഖത്തർ), മൻസൂർ പള്ളൂർ (സൌദി), സത്താര്‍ താമരത്ത് (റിയാദ്), വി.വി. ശരീഫ് (സിങ്കപ്പൂർ), ഖലീല്‍ ഹംദാന്‍ (തുർക്കി), അഷറഫ് താമരശേരി, മോഹന്‍ദാസ് നെല്ലിക്കുന്ന് (സലാല), ഷമീം അഹ്മദ് (യു.കെ), അബ്ദുസലാം ചാലക്കല്‍ (സോമാലിയ), മുഹമ്മദ് റിയാസ് (സ്വീഡന്‍), കെ.പി. ശംസുദ്ദീന്‍ (യു.എ.ഇ), അബ്ദുല്‍ കരീം (ചൈന), ഷഫീഖ് വി.കെ. (യു.എസ്.എ), മുഹമ്മദ് സാലിഹ് (കുവൈത്ത്), എം.സി.എ. നാസര്‍ (യു.എ.ഇ), ഇ.പി. ജോസ് (യു.എ.ഇ), ഷമിലി പി. ജോൺ (ഒമാന്‍), ഡയസ് ഇടിക്കുള (യു.എ.ഇ), ഹരികുമാര്‍ (ഒമാന്‍), തഴവ രമേശ് (സലാല), അബുലൈസ് എടപ്പാള്‍ (യു.എ.ഇ), നഹ്‌ല ടി.എം. (റഷ്യ) തുടങ്ങിയവരും വിവിധ നേതാക്കളും സംബന്ധിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്‍റ് റസാഖ് പാലേരി സ്വാഗതവും സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.