വയനാട് മണ്ണിടിച്ചിൽ: കാണാതായവർക്കായി തിരച്ചിൽ ഊർജിതം; മൃതദേഹങ്ങൾ ഉച്ചയോടെ നാട്ടിലേക്ക് അയക്കും

കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. അഞ്ചുപേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിൽ ഇന്നലെ രാവിലെ 11:10-ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശി സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ (തൊഴിലാളി) എന്നിവരാണ് മരിച്ചത്.

കാണാതായവരെ കണ്ടെത്തുന്നതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ - ഹിമാചൽ പ്രദേശ്), രാഹുൽ (എഞ്ചിനീയർ - ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ - ബിഹാർ), രാകേഷ് ഗുച്ചത് (സർവേയർ - പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (സർവേയർ - ഉത്തർപ്രദേശ്) എന്നിവരെയാണ് കാണാതായത്.

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് നിർമാണച്ചുമതല. ശക്തമായ മഴയെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾ അഞ്ചുദിവസമായി നിർത്തിവെച്ചിരുന്നു. മലയിടിക്കുമ്പോൾ ലഭിക്കുന്ന മണ്ണ് ഇതിനടുത്ത് ഭീമൻ കൂമ്പാരമായി നിക്ഷേപിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഈ മണ്ണ് റോഡിലേക്ക് വീണിരുന്നു. മാറ്റാനും മറ്റുമുള്ള പണികൾക്കായി പ്രദേശത്ത് 25-ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രവർത്തിദിവസമല്ലാത്തതും നിർമാണം നിർത്തിവെച്ചതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാൽ, പദ്ധതി പ്രദേശത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് സർക്കാർ വാദം.

Tags:    
News Summary - Wayanad landslide: Search intensifies for missing people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.