തിരുവനന്തപുരം: ദേശീയപാത 66-നോട് ചേർന്നുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടും, അഴുക്കുചാൽ പ്രശ്നങ്ങളും പരിഹരിക്കാനായി 34.8 കോടി രൂപയുടെ പാക്കേജിന് അനുമതിയായി. അനുവദിച്ച തുകയിൽ 10.91 കോടി രൂപ മലപ്പുറം ജില്ലക്കും 14.92 കോടി തൃശൂർ ജില്ലക്കും 8.97 കോടി രൂപ കൊല്ലം ജില്ലക്കുമാണ് വകയിരുത്തിയത്. മറ്റ് ജില്ലകളിൽ അംഗീകാരങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മഴക്കാലത്ത് സർവിസ് റോഡുകളിലും സമീപത്തെ വീടുകളിലും വെള്ളം കയറുന്നത് തടയാനായി, സംയോജിത ഡ്രെയിനേജ് ശൃംഖല നിർമിക്കുകയാണ് പ്രധാന ലക്ഷ്യം. തോടുകൾ അടഞ്ഞതും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും, റോഡിന് പുറത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. ഇതിന് പരിഹാരമായി, ദേശീയപാതയിലെ കാനകളെ അടുത്തുള്ള തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കാനുള്ള മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ വഹിക്കും.
പദ്ധതിക്ക് മുന്നോടിയായി ഈ വർഷം ജനുവരി 16നും, മെയ് 13നും സംസ്ഥാന സർക്കാറുമായി ഉന്നതതല യോഗം ചേർന്നിരുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചുള്ള എസ്റ്റിമേറ്റുകൾ അതത് വകുപ്പുകൾ വഴി തയ്യാറാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ജോലികളുടെ മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ തന്നെ വഹിക്കുമെന്ന് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകൾ സമർപ്പിച്ച എസ്റ്റിമേറ്റുകൾ പരിഗണിച്ചാണ് മൂന്ന് ജില്ലകളിലെ സാമ്പത്തിക പാക്കേജിന് അനുമതി നൽകിയത്.
കനത്ത മഴയുള്ള സമയങ്ങളിൽ ആവർത്തിച്ചുള്ള വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. നിർദിഷ്ട ജോലികൾ ഹൈവേ അടിസ്ഥാന സൗകര്യങ്ങളും സർവിസ് റോഡുകളും സംരക്ഷിക്കുന്നതിന് മാത്രമല്ല, സമീപത്തെ ജനവാസ മേഖലകൾക്ക് സുരക്ഷയൊരുക്കാനും വർഷക്കാലത്ത് പൊതുജനങ്ങളുടെ സൗകര്യവും സുരക്ഷിതത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. തദ്ദേശ വകുപ്പിലെ എൻജിനീയർമാരും ജില്ലാ സാങ്കേതിക വിദഗ്ധരുമാണ് കണക്കുകളും പ്ലാനും തയ്യാറാക്കുന്നത്. നേരിട്ടുള്ള പരിശോധനകൾക്ക് ശേഷമാണ് വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് ശൃംഖല ആസൂത്രണം ചെയ്തത്. ഇത് ഭാവിയിലും വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കും.
ദേശീയപാത നിർമാണ കരാറുകൾ പ്രകാരം, പ്രധാനമായും റോഡിന്റെ ഉപരിതലത്തിൽ നിന്നുള്ള മഴവെള്ളം കളയാനാണ് ഡ്രെയിനേജ് സംവിധാനം രൂപകൽപ്പന ചെയ്തത്. എന്നാൽ, ദ്രുതഗതിയിലുള്ള നഗരവികസനം, കൈയേറ്റങ്ങൾ, തോടുകളുടെ മാറ്റം എന്നിവ കാരണം റോഡിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഈ പ്രശ്നം പരിഹരിക്കാനാണ് എൻ.എച്ച്.എ.ഐ ജില്ലാ ഭരണകൂടങ്ങളുമായി ചേർന്ന് ഹൈവേയ്ക്ക് വിപുലമായ പദ്ധതി തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.