മൂലമറ്റം: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് കുതിച്ച് ഉയരുന്നു. ശനിയാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2361.36 അടിയിലെത്തി. ജലനിരപ്പ് 3.6 അടി കൂടി ഉയർന്നാൽ മുന്നറിയിപ്പ് നൽകും.
നിലവിൽ 808.34 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 55.39 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി.
റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാൽ ആദ്യം ബ്ലൂ അലർട്ട് നൽകും. 2,371 അടി ആയാൽ ഓറഞ്ച് അലർട്ടും 2,372 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 2,373 അടിയിൽ വെള്ളം എത്തിയാൽ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.
റൂൾകർവ് നിയമം അനുസരിച്ച് 30നു മുമ്പ് 2373 അടി വെള്ളം ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടി വരികയുള്ളു. ജൂലൈ ഒന്നാം തീയതിയായാൽ റൂൾകർവ് 2375.33 അടിയായി ഉയരും. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.
ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ശനിയാഴ്ച അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 14 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി അണക്കെട്ടിൽ ജൂണിൽ ഇത്രയും ജലനിരപ്പ് ഉയർന്നു നിൽക്കുന്നത് വർഷങ്ങൾക്കു ശേഷമാണ്. പ്രളയമുണ്ടായ 2018ൽ ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴുള്ളതിനേക്കാൾ 11 അടി കുറവായിരുന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുണ്ട്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് ഉൽപാദനം പരമാവധിയിൽ എത്തിച്ചിരിക്കുകയാണ്. ഇപ്പോൾ മൂലമറ്റത്ത് പ്രതിദിനം ശരാശരി 15.50 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 9.23 ദശലക്ഷം യൂനിറ്റ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.