കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികൾക്കു വേണ്ടി കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഹരജി. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളിൽ കക്ഷി ചേരണമെന്നാണ് ആവശ്യം.
മൂന്നംഗ വഖഫ് ട്രൈബ്യൂണൽ ആണ് അപ്പീൽ പരിഗണിക്കുന്നത്. കേസ് മാർച്ച് 29ന് മാറ്റി. കക്ഷി ചേർക്കണമെന്ന അപേക്ഷയിൽ അന്ന് വാദം കേൾക്കും. കക്ഷി ചേരാനുള്ള മറ്റ് രണ്ട് ഹരജികൾ നേരത്തേ ട്രൈബ്യൂണൽ തള്ളിയിരുന്നു. വഖഫ് സംരക്ഷണവേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹരജികളാണ് തള്ളിയത്. അഡ്വ. ജോർജ് പൂന്തോട്ടമാണ് മുനമ്പം നിവാസികൾക്കു വേണ്ടി ഹാജരാവുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്ട്രറിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തവരും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷൻ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർനടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് അഡ്വ. കെ.പി. മായൻ, അഡ്വ. വി.പി. നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ അപ്പീലിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.