'ഞാൻ പറയാത്ത വാക്കുകൾ എന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ല രീതിയല്ല, പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമല്ല, എന്റെ പാർട്ടിയുടെ നിലപാട്'; വി.ടി.ബൽറാം

പാലക്കാട്: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ദുർബലവിഭാഗങ്ങൾക്കുള്ള ഇ.ഡബ്ല്യു.എസ് സംവരണത്തിനെതിരെ താൻ നടത്തിയ പ്രസ്താവനക്കെതിരെ രംഗത്ത് വന്ന സിറോ മലബാർ സഭക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.

താൻ സ്വന്തമായി എന്തെങ്കിലും പുതിയ പ്രസ്താവന നടത്തിയില്ലെന്നും മെഡിക്കൽ പ്രവേശനത്തിൽ വിവിധ സംവരണ വിഭാഗങ്ങൾക്ക് കിട്ടിയ പത്രവാർത്തയാണ് പങ്കുവെച്ചതെന്നും പറഞ്ഞ ബൽറാം, അതിൽ വാസ്തവങ്ങളേയുള്ളൂവെന്നും വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മറുപടി.

അതേസമയം, സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വാർത്താക്കുറിപ്പിൽ പറയുന്നത് പോലെ ഏതെങ്കിലും വിഭാഗം 'അനർഹമായി എന്തെങ്കിലും നേടി' എന്നും ഒരിടത്തും ഞാൻ ആരോപിച്ചിട്ടില്ല. ഞാൻ പറയാത്ത വാക്കുകൾ എന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ല രീതിയല്ലെന്നും ബൽറാം പറയുന്നു.

'ആ പോസ്റ്റിൽ പങ്കുവച്ച അഭിപ്രായങ്ങൾ ഒന്നും വ്യക്തിപരമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന എന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളാണ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കൾ കുറച്ച് വർഷങ്ങളായിത്തന്നെ രാജ്യത്തോട് പറഞ്ഞുവരുന്ന കാര്യങ്ങളാണവ. 2024 പാർലമെന്റ്‌ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിലും ഇവ കൃത്യമായി എടുത്തു പറയുന്നുണ്ട്.'- ബൽറാം പറഞ്ഞു.

രാജ്യവ്യാപകമായി ഒരു സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തുകയും അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന എസ്.സി,എസ്.ടി,ഒ.ബി.സി സംവരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ അജണ്ട. എന്റെ പാർട്ടിയുടെ ഈ നിലപടുകൾ ഓരോ അവസരത്തിലും എടുത്ത് പറയുക, പ്രചരിപ്പിക്കുക എന്നത് ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്നും ബൽറാം കൂട്ടിച്ചേർത്തു.

വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"മെഡിക്കൽ, ഡന്റൽ പ്രവേശന അലോട്ട്മെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റിനെ പരാമർശിച്ച് ഫാ. ജെയിംസ് കൊക്കാവയലിൽ എന്നയാളുടെ പേരിൽ സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ എന്ന ലെറ്റർപാഡിൽ പുറത്തിറങ്ങിയ ഒരു വാർത്താക്കുറിപ്പും അതിന്റെ തുടർച്ചയായ മാധ്യമ വാർത്തകളും ശ്രദ്ധയിൽപ്പെട്ടു. അവയോട് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിക്കണമെന്ന് കരുതുന്നു:

"വി ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് വാർത്താക്കുറിപ്പ് ആരംഭിക്കുന്നത്. ആദ്യം തന്നെ സൂചിപ്പിക്കട്ടെ ഞാൻ സ്വന്തമായി എന്തെങ്കിലും പുതിയ പ്രസ്താവന നടത്തുകയായിരുന്നില്ല, മെഡിക്കൽ പ്രവേശനത്തിൽ വിവിധ സംവരണ വിഭാഗങ്ങൾക്ക് കിട്ടിയ ആനുകൂല്യങ്ങളേക്കുറിച്ചുള്ള പത്രവാർത്ത പങ്കുവക്കുകയായിരുന്നു. അതിന്റെ കൂടെ എന്റേതായ ചില നിരീക്ഷണങ്ങളുമുണ്ടെന്നത് ശരി തന്നെ. എന്നാൽ അതിലൊക്കെ റാങ്ക് കണക്കുകളും ശതമാനക്കണക്കുകളുമടക്കമുള്ള വാസ്തവങ്ങളേയുള്ളൂ. പ്രാഥമികമായ വിശകലനശേഷിയുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണവ, ആർക്കും തെറ്റിദ്ധാരണകൾ ഉണ്ടാവേണ്ട യാതൊരു കാര്യവുമില്ല. വാർത്താക്കുറിപ്പിൽ പറയുന്നത് പോലെ ഏതെങ്കിലും വിഭാഗം "അനർഹമായി എന്തെങ്കിലും നേടി" എന്നും ഒരിടത്തും ഞാൻ ആരോപിച്ചിട്ടില്ല. ഞാൻ പറയാത്ത വാക്കുകൾ എന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ല രീതിയല്ല.

രണ്ടാമതായി, കൃത്യമായി എടുത്തുപറയാനുള്ളത് ഞാൻ ആ പോസ്റ്റിൽ പങ്കുവച്ച അഭിപ്രായങ്ങൾ ഒന്നും വ്യക്തിപരമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന എന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളാണ്. ശ്രീ രാഹുൽ ഗാന്ധിയും ശ്രീ മല്ലികാർജുന ഖാർഗെയുമടക്കമുള്ള ഞങ്ങളുടെ ദേശീയ നേതാക്കൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായിത്തന്നെ രാജ്യത്തോട് പറഞ്ഞുവരുന്ന കാര്യങ്ങളാണവ. 2024 പാർലമെന്റ്‌ ഇലക്ഷൻ സമയത്ത് കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിലും ഇവ കൃത്യമായി എടുത്തു പറയുന്നുണ്ട്. 'ന്യായ് പത്ര' എന്ന ആ മാനിഫെസ്റ്റോയിൽ സാമൂഹ്യ നീതിയേക്കുറിച്ച് പരാമർശിക്കുന്ന അതിന്റെ ആദ്യഭാഗത്ത് തന്നെ 6ആം പേജിൽ ആദ്യ മൂന്ന് പോയിന്റുകളിലായി കോൺഗ്രസ് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ ഇങ്ങനെയാണ്.

1. Congress will conduct a nation-wide Socio-Economic and Caste Census to enumerate the castes and sub-castes and their socio-economic conditions. Based on the data, we will strengthen the agenda for affirmative action.

2. The Congress guarantees that it will pass a constitutional amendment to raise the 50 per cent cap on reservations for SC, ST and OBC.

3. The reservation of 10 per cent in jobs and educational institutions for Economically Weaker Sections (EWS) will be implemented for all castes and communities without discrimination.

അതായത്, രാജ്യവ്യാപകമായി ഒരു സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തുകയും അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന SC,ST,OBC സംവരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ അജണ്ട. പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം നൽകുന്നതിനായി നിലവിലെ സംവരണ തോത് അഴിച്ചുപണിയാനും കോൺഗ്രസിന് ഉദ്ദേശ്യമുണ്ട്. EWS കാര്യത്തിലാണെങ്കിൽ ഇപ്പോഴത്തെ 10 ശതമാനം സംവരണം ഏതെങ്കിലും ചില സമുദായങ്ങൾക്ക് മാത്രമല്ല, വിവേചനമില്ലാതെ എല്ലാ സമുദായങ്ങളിലേയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി വ്യാപിപ്പിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടി വ്യക്തമായി നിലപാടെടുത്തിരിക്കുന്നത്.

എന്റെ പാർട്ടിയുടെ ഈ നിലപടുകൾ ഓരോ അവസരത്തിലും എടുത്ത് പറയുക, പ്രചരിപ്പിക്കുക എന്നത് ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. ഏത് സമുദായത്തിലുമുള്ള ഏത് കോൺഗ്രസുകാരുടേയും പൊതു ഉത്തരവാദിത്തമാണ്." 


Full View


Tags:    
News Summary - VT Balram responds to the Syro-Malabar Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.