തൃശൂർ: പിതാവ് മരിച്ചതിന്റെ സഞ്ചയന ദിവസം പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
തൃശൂർ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ് - മനുരാധ ദമ്പതികളുടെ 18 മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് പാൽ കൊടുത്തശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. പിന്നീട് നോക്കുമ്പോൾ വായിൽനിന്ന് നുരയും പതയും മൂക്കിൽനിന്ന് രക്തവും വന്ന നിലയിൽ കണ്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കുഞ്ഞിന്റെ പിതാവ് സുധീഷ് (25) വെള്ളിയാഴ്ചയാണ് വാഹനാപകടത്തിൽ മരിച്ചത്. അക്കിക്കാവില്‍ വെച്ചായിരുന്നു അപകടം. സുധീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഗുഡ്‌സ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നയുടന്‍ ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് ലോറിയെ മറ്റൊരു ബൈക്ക് യാത്രികന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
അപകടം നടന്ന് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് സുധീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന യുവാവ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.