ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം നല്കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്കുമ്പോഴും അന്തിമ അംഗീകാരം നല്കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി.
രാജ്യസഭയില്‍ ഹാരീസ് ബീരാന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി കേന്ദ്രനിലപാട് വ്യക്തമാക്കിയത്. വ്യവസ്ഥയിൽ ഇളവ് തേടി കേരളം നല്കിയ കത്തുകള്‍ 2022 ജൂണ്‍ ഏഴിനും 2024 ജൂലൈ 27നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, ഇളവ് അനുവദിക്കേണ്ടതില്ലെന്നായിരുന്നു യോഗതീരുമാനമെന്നും മന്ത്രി പറഞ്ഞു.
വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിബന്ധനയനുസരിച്ച് 2034 മുതൽ വരുമാന വിഹിതത്തിന്റെ 20 ശതമാനം പങ്കുവെക്കണം.
ഇതിലൂടെ സംസ്ഥാന ഖജനാവിന് 10000 മുതല്‍ 12000 കോടിയുടെവരെ നഷ്ടം ഉണ്ടാകുമെന്നും വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടിവില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്നും സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയില്‍ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
തൂത്തുക്കുടി തുറമുഖത്തിന് വി.ജി.എഫ് ഗ്രാന്റ് നൽകാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനം സമാനമായ സാധ്യത തേടി കേന്ദ്രത്തെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.