രുചിക്കൂട്ടൊരുക്കുന്ന രഹ്നയും സഹപ്രവർത്തകരും
മണ്ണഞ്ചേരി: പാരമ്പര്യത്തിന്റെ കൈപ്പുണ്യവും കഠിനാധ്വാനവും കൈകോർത്തപ്പോൾ രുചിലോകത്ത് സ്വന്തമായി ഒരിടം കണ്ടെത്തുകയാണ് മണ്ണഞ്ചേരി ചിയാംവെളി സ്വദേശിനിയായ രഹ്‌ന നസറുദ്ദീൻ. നാവൂറുന്ന വിഭവങ്ങൾ വിപണിയിലെത്തിക്കുക മാത്രമല്ല, തദ്ദേശീയരായ പത്തിലേറെ സ്ത്രീകൾക്ക് സ്ഥിരവരുമാനമുള്ള ജോലിയും നൽകി മാതൃകയാവുകയാണ് ഈ വനിതസംരംഭക.
ആലപ്പുഴയിലെ പ്രമുഖ സ്ഥാപനമായ ‘ബ്രൂഫിയ’യുടെ ഉടമയും പിതാവുമായ അബ്ദുൽ സലാമിൽ നിന്നാണ് രഹ്‌നക്ക് ഈ രുചിക്കൂട്ടുകൾ പാരമ്പര്യമായി ലഭിച്ചത്. പിതാവ് വിഭവങ്ങൾ തയാറാക്കുമ്പോൾ കൂടെക്കൂടിയ രഹ്‌ന, ചെറുപ്പത്തിൽ തന്നെ പാചകത്തിന്റെ രഹസ്യക്കൂട്ടുകൾ മനസ്സിലാക്കിയിരുന്നു. തുടക്കത്തിൽ വീട്ടിൽ എത്തുന്ന അതിഥികൾക്കായി തയാറാക്കി നൽകിയ വിഭവങ്ങൾക്ക് വലിയ പ്രശംസ ലഭിച്ചതോടെയാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ഇതൊരു സംരംഭമാക്കി മാറ്റാൻ രഹ്‌ന തീരുമാനിക്കുന്നത്.
ഇന്ന് ചിയാംവെളിയിലെ വീടിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയും മെഷീനുകളും സജ്ജീകരിച്ചാണ് പ്രവർത്തനം. ഒട്ടും രുചി ചോർന്നുപോകാത്ത പാരമ്പര്യ അവലൂസ് പൊടി, അവൽ വിളയിച്ചത്, കോഴിയട എന്നിവയാണ് ഇവിടെ പ്രധാനമായും തയാറാക്കുന്നത്. 11 വർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് വിദേശരാജ്യങ്ങളിലേക്ക് വരെ വിഭവങ്ങൾ കയറ്റി അയക്കുന്നുണ്ട്. മികച്ച രുചിയറിഞ്ഞ് വടക്കൻ ജില്ലകളിൽ നിന്ന് പോലും ആളുകൾ മണ്ണഞ്ചേരിയിൽ എത്താറുണ്ട്.
സംസ്ഥാന പാചക മത്സരത്തിലെ വിജയിയും മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ മകൾ മിൻഹ, മകൻ നായിഫ എന്നിവർ രഹ്‌നയെ പാചകത്തിൽ സഹായിക്കുന്നു. ബിസിനസുകാരനായ ഭർത്താവ് നസറുദ്ദീന്റെയും മകൾ ഇശലിന്റെയും പൂർണപിന്തുണയും പ്രോത്സാഹനവും ഈ വിജയത്തിന് പിന്നിലുണ്ട്. അയൽവാസികളായ ഷീല, കനക, ഉഷ, ജാസ്മി, ഷെമി, സബൂറ, രമ്യ, താഹിറ, ഹയറുന്നിസ, താഹിറ.കെ, റെജിയ എന്നിവരടങ്ങുന്ന സ്ത്രീ കൂട്ടായ്മയാണ് രഹ്‌നയുടെ അടുക്കളയിലെ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.