പ്രതി അഫാൻ, കൊല്ലപ്പെട്ട ഫർസാന
തിരുവനന്തപുരം: പെൺസുഹൃത്തായ ഫർസാനയെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ (23) വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിൽ കൊണ്ടുവന്നത് ഇന്ന് ഉച്ച മൂന്ന് മണിയോടെ. പി.ജി വിദ്യാർഥിനിയാണ് 22കാരിയായ ഫർസാന. വെഞ്ഞാറമൂട് പൂതൂർ സ്വദേശിനിയാണ്. ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഫർസാന വീട്ടിൽ നിന്നിറങ്ങിയതെന്നാണ് വിവരം. വീട്ടിലെത്തിച്ച ഫർസാനയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിലാണ് അഫാൻ അഞ്ച് കൊലപാതകങ്ങളും നടത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (69), ഭാര്യ ഷാഹിദ (59), പിതൃമാതാവ് പാങ്ങോട് എലിച്ചുഴി പുത്തൻ വീട്ടിൽ സൽമാബീവി (95) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷമീന റഹിം (60) അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവർ അർബുദ രോഗിയുമാണ്.
കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് അഫാൻ വീടുവിട്ടത്. വൈകുന്നേരം ആറോടെയാണ് അഫ്നാൻ പൊലീസ് സ്റ്റേഷനിലെത്തി കൂട്ടക്കൊല വിവരം അറിയിച്ചത്. ക്രൂരകൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. പ്രതിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഫ്നാന്റെ പിതാവ് റഹിം സൗദി അറേബ്യയിൽ ഫർണിച്ചർ വ്യാപാരിയാണ്. അഫ്നാനും മാതാവും രണ്ടു മാസം മുമ്പാണ് പിതാവിന്റെ അടുത്തുപോയി തിരിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങളുള്ള കുടുംബമല്ല അഫാന്റേതെന്ന് നാട്ടുകാർ പറയുന്നു.
അഫ്നാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഹ്സാന്റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. മാതാവ് ഷമീനയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതും ഇവിടെയാണ്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്. പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.