കൊച്ചി: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊേക്കഷൻ ട്രാക്കിങ് (വി.എൽ.ടി) സംവിധാനവും എമർജൻസി ബട്ടണും സ്ഥാപിക്കാൻ ഹൈകോടതി ഡിസംബർ 31വരെ സമയം നീട്ടിനൽകി. ലൊക്കേഷൻ കണ്ടെത്താനുള്ള സംവിധാനവും അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താനുള്ള എമർജൻസി ബട്ടണും നിർബന്ധമായും ഘടിപ്പിക്കണമെന്ന് പെരുമ്പാവൂർ സ്വദേശി ജാഫർഖാൻ നൽകിയ ഹരജിയിൽ 2020 നവംബർ 23ന് കോടതി ഉത്തരവിട്ടിരുന്നു.
2021 ജനുവരി ഒന്നു മുതൽ ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശിച്ചത്. പിന്നീട് മാർച്ചിൽ രണ്ടു മാസംകൂടി സമയം നീട്ടിനൽകി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നൽകിയ ഹരജികളിൽ വീണ്ടും സമയം നീട്ടിനൽകി. എന്നാൽ, ഉപകരണങ്ങൾ വാങ്ങിയെന്നും ഇവ ഘടിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ വാദം അംഗീകരിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഡിസംബർ 31വരെ സമയം പിന്നെയും നീട്ടിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.