ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോയെന്നാണ് മന്ത്രി ചോദിച്ചത്; വിമർശനവുമായി സുധാകരൻ

തിരുവനന്തപുരം: സർക്കാറിന്റെ സൽപ്പേര് നിലനിർത്താനായി സർക്കാറും ആരോഗ്യമന്ത്രിയും കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോവിഡ് മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടപ്പോൾ പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സര്‍ക്കാര്‍ നേരിട്ടതെന്നും സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

'ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ ?' എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം.എൽ.എമാർ കുറവായിരിക്കും -സുധാകരൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുൻനിർത്തി ഞാൻ ഉയർത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയിൽ ഉയർത്തുകയും ചെയ്തപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടത്. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്ത സ്വന്തം സഹോദരൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ ഈ വിഷയം പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.

"ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ ?" എന്നാണ് ആരോഗ്യ മന്ത്രി നിയമസഭയിൽ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം.എൽ.എമാർ കുറവായിരിക്കും.
സർക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താൽപര്യം, കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിച്ച് സർക്കാരിന്റെ സൽപ്പേര് നിലനിർത്തൽ മാത്രമാണ്. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയൊ സർക്കാർ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് യു.ഡി.എഫ് ആദ്യം മുതൽ ഉയർത്തിയ വിഷയം.

സർക്കാരിന്റെ ഈ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയേ തുടർന്ന് കോവിഡ് മരണത്തിലെ ക്രമക്കേടുകൾ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പറയേണ്ടി വന്നത്. കോവിഡാനന്തര അവസ്ഥകൾ കാരണമുള്ള മരണങ്ങൾ കോവിഡ് മരണങ്ങൾ ആയി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ ഉറപ്പ് വരുത്തണം എന്നാണ് ഇന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവെക്കുകയാണ് കോടതി ചെയ്തത്.

സ്വന്തം മുഖം മിനുക്കലിനേക്കാൾ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകല്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവേണ്ടതുണ്ട്. കോവിഡ് ബാധിച്ചു മരണമടഞ്ഞ ഓരോരുത്തരുടേയും കുടുംബാംഗങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകും.

Tags:    
News Summary - Veena George Asked us that include accident death in Covid death Says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.