കൊച്ചി: സി.പി.എം-ബി.ജെ.പിക്ക് വോട്ട് മറിക്കാന്‍ ശ്രമിക്കുന്ന് കരുവന്നൂര്‍ കൊള്ളയില്‍ നേതാക്കളുടെ അറസ്റ്റ് ഒഴിവാക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍ സംസാരിക്കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ്. തൃശൂരില്‍ സി.പി.എം പരസ്യമായി ബി.ജെ.പിയെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് തൃശൂര്‍ മേയര്‍ ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായി സംസാരിച്ചത്.
കരുവന്നൂരിലെ ഇ.ഡി അന്വേഷണ ഭീതിയിലാണ് തൃശൂരിലെ സി.പി.എം നേതാക്കള്‍. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നാല്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.പി.എം വോട്ടുകള്‍ ബി.ജെ.പി മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പിണറായി വിജയനെയും സി.പി.എമ്മിനെയും ഭരിക്കുന്നത്. ആ ഭയമാണ് ബി.ജെ.പി മുതലെടുക്കാന്‍ ശ്രമിക്കുന്നത്. തൃശൂരില്‍ സി.പി.എം- ബി.ജെ.പി ബന്ധം പരസ്യമായിരിക്കുകയാണ്. എവിടെയൊക്കെ ബന്ധമുണ്ടാക്കിയാലും ബി.ജെ.പിയെ കേരളത്തില്‍ വിജയിപ്പിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല.
മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതികളും ഭരണപരാജയവും കെടുകാര്യസ്ഥതയും സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കില്ല. സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റേറുകളില്‍ സാധനങ്ങളുമില്ല.
16000 കോടിയാണ് കരാറുകാര്‍ക്ക് നല്‍കാനുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ത്തത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ മാത്രം പ്രസംഗിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം ആര്‍ക്കായിരിക്കുമെന്നതാണ് പിണറായി വിജയനോടുള്ള ചോദ്യം.
വന്യമൃഗ ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുയാണ്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇ.എസ്.എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുയാണ്. എന്നാല്‍ പഞ്ചായത്തിന്റെ കയ്യില്‍ ഒരു രേഖയുമില്ല. ഈ സാചര്യത്തില്‍ വനാതിര്‍ത്തികളില്‍ ജീവിക്കുന്നവരെ രൂക്ഷമായി ബധിക്കുന്നതരത്തിലേക്കാണ് ഇ.എസ്.എ നടപ്പാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരം ആരംഭിക്കും.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമം ഉള്‍പ്പെടെ ഭരണഘടനാവിരുദ്ധമായ നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പിണറായി വിജയന്‍ എഴുതേണ്ട. മാസ്‌ക്കറ്റ് ഹോട്ടലില്‍ സി.പി.എം- ആര്‍.എസ്.എസ് നേതാക്കള്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും ശ്രീ എം കേരളത്തില്‍ എത്തി. നിയസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി തലതാഴ്ത്തി ഇരിക്കുകയായിരുന്നു. സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ ചർച്ച ചെയ്യുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.