വി.ഡി സതീശൻ
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച്, വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസനകാര്യങ്ങളിലെ ജനാഭിപ്രായം തേടാൻ എന്ന പേരിൽ സര്‍ക്കാറില്‍ നിന്നും പണം നല്കി സ്വന്തം പാര്‍ട്ടിക്കാരെ വാളന്റിയര്മാരാക്കി ഭരണനേട്ടം വിവരക്കുന്ന ലഘുലേഖകൾ വീടുകളിൽ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയാണ്. ഖജനാവില്‍ നിന്നും പണം എടുത്ത് ഈ പരിപാടി നടത്തിയാല്‍ ഏതറ്റംവരെയും നിയമയുദ്ധം നടത്തി ആ പണം തിരിച്ചടപ്പിക്കും.
പത്ത് വര്‍ഷം ജനങ്ങളോട് ചോദിക്കാത്ത അഭിപ്രായം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുന്നതിന്റെ തലേമാസം വീടുകളില്‍ കയറിയങ്ങി നടത്തുന്നത് വ്യാജമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാർ പണംനല്‍കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രീതി വിലപ്പോവില്ല. സ്വന്തം പാര്‍ട്ടിക്കാരെ ഖജനാവില്‍ നിന്നും കോടികള്‍ നല്കി സഹായിക്കാനുള്ള നീക്കത്തില്‍ നിന്നും സർക്കാർ പിന്മാറണം. ഇല്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു സര്‍ക്കാറിന് കത്ത് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ എങ്ങനെയാണ് പ്രതിയായതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട്. മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. നാളെ മുന്മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം. എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തിയപ്പോഴാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. ഇക്കാര്യം കോടതിയും പറഞ്ഞിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.