തിരുവനന്തപുരം: സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും കണിശമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്നും രാജ്ഭവനിൽനിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. വന്ദേമാതരവുമായി ബന്ധപ്പെട്ട് നിലവിലുള്ള പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിർദ്ദേശങ്ങൾ വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം പൂർണമായും ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുതുതായി ഉണ്ടാക്കിയ ഒന്നല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാസ് ചെയ്യേണ്ട ബാധ്യത ചീഫ് സെക്രട്ടറിക്കുണ്ടെന്നും അതാണ് ഇതിൽ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സർക്കാർ പ്രഖ്യാപിച്ചതല്ലെന്നും രാജ്ഭവന്റെ നിർദ്ദേശം പാസ് ചെയ്യുക എന്ന ചുമതല മാത്രമാണ് സമിതി നിർവ്വഹിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം ഒന്ന് രണ്ട് യോഗങ്ങൾ കഴിഞ്ഞിട്ടുണ്ടെന്നും തുടർതീരുമാനങ്ങൾക്കായി ഇനിയും സിറ്റിങ്ങുകൾ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഇതിനായി യോഗം ചേരാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും വിവിധ ജില്ലകളിൽ ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങളിലായി മന്ത്രിമാർ മാറിയതിനാൽ യോഗം മാറ്റിവെക്കുകയായിരുന്നു. ഇതിനായി മറ്റൊരു സമയം തരപ്പെടുത്തിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ പദ്ധതിയിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ് വൺ വിദ്യാർഥികളുടെ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ നടത്താനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകൾ മുൻകൂട്ടി ക്രമീകരിക്കുന്നതിനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നായിരുന്നു ഉത്തരവ്. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്.
വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
വന്ദേമാതരത്തില്‍ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.
അതേസമയം, വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. നേരത്തേ, യു.ഡി.എഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഇതേക്കുറിച്ച് വിവാദമുയർന്നതോടെ, ഗവർണറുടെ ഓഫിസാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും സർക്കാറിന് ഇതിൽ ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു സതീശന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.