വിദ്യാഭ്യാസമന്ത്രിയെ അഭിനന്ദിക്കാനെത്തിയ എ.ബി.വി.പി നേതാക്കൾ

'നിലപാട് ഒരു വാക്കല്ല, ഇടതുപക്ഷത്തെ വഞ്ചിച്ച വി.ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ'; എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: പി.എംശ്രീയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ വിദ്യാർഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ്.

'നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തിൽ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തെ വഞ്ചിച്ച മുൻ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ വി ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ'-എന്നാണ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അഥിൻ ഫേസ്ബുക്കിൽ കുറിച്ചത്.

പി.എം.ശ്രീയിൽ ഒപ്പുവെച്ചതിന് വിദ്യാഭ്യാസമന്ത്രിയെ അഭിനന്ദിക്കാൻ ഓഫീസിലെത്തിയ എ.ബി.വി.പി നേതാക്കളുടെ ചിത്രം സഹിതമായിരുന്നു എ.ഐ.എസ്.എഫ് വിമർശനം. 

സി.പി.ഐ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പി.എംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ എഫ്.സംസ്ഥാന എക്‌സിക്യൂട്ടിവ് വ്യക്തമാക്കി.

പി.എംശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി.എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ.എസ്. എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി.എംശ്രീ പദ്ധതിക്കെതിരായ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും

ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് ന്നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി.ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.

വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി.പി.ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി.പി.ഐയിലെ പൊതുവികാരം.

സി.പി.ഐ എതിർപ്പ് മറികടന്ന് ഒപ്പിടൽ

സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ ഒപ്പിടൽ. പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

2022ൽ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുൻനിർത്തിയാണ് കേരളം ഒപ്പിടുന്നതിൽനിന്ന് പിന്തിരിഞ്ഞുനിന്നത്. ആർ.എസ്.എസ് താൽപര്യപ്രകാരം കാവിവത്കരണ അജണ്ടയിൽ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി -2020) പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളിൽ രണ്ട് സ്കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.

എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്കൂളുകൾ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേർത്ത് സ്കൂളിന്‍റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളുടെ പേര് പിന്നീട് മാറ്റാൻ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണാപത്രത്തിലുണ്ട്.

Tags:    
News Summary - V Sivankutty cheated LDF-AISF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.