ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ കാണാനെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള സംഘത്തെ പൊലീസ് തടഞ്ഞു. തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ പിന്തുണ അറിയിക്കുന്നതിനായാണ് സംഘമെത്തിയത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍ എന്നിവര്‍ എം.എ ബേബിക്കൊപ്പം ഉണ്ടായിരുന്നു.
സംഘത്തെ പൊലീസ് ഗൗതം ബുദ്ധ് നഗറിലെ ക്യാമ്പിലെത്തിച്ചു. അതിര്‍ത്തിയിലെ പ്രതിഷേധത്തിനൊടുവില്‍ നോവിഡയിലേക്ക് കടത്തിവിട്ട സംഘത്തെ ജില്ല കലക്ടറെ കാണുന്നതിനായി പൊലീസ് ക്യാമ്പിലേക്കാണെത്തിച്ചത്. തൊഴിലാളി സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനും സ്ഥലത്തെ ജില്ല കലക്ടറുമായി വിഷയത്തെക്കുറിച്ച് സംസാരിക്കാനുമാണ് സംഘം നോയിഡയിലെത്തിയതെന്ന് അധികൃതരെ അറിയിച്ചു. സമരം ചെയ്ത സി.ഐ.ടി.യു നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി. പൊലീസിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.
എന്നാൽ, നോയിഡയിലെ സംഘര്‍ഷങ്ങള്‍ ചില ഗൂഢാലോചനയുടെ അടിസ്ഥാനത്തിലുണ്ടാകുന്നതാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. പാകിസ്ഥാന്‍ ബന്ധവും സംഘര്‍ഷത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസ് ആരോപിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്താണ് സി.പി.എം സംഘത്തെ തടഞ്ഞതെന്നാണ് യു.പി. പൊലീസിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.