കാർഷിക സർവകലാശാല യൂനിയൻ ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ സി.പി. ഹരിനന്ദ് സംസാരിക്കുന്നു

ഡി.ജെ വിലക്ക്: മന്ത്രിയുടെ മുന്നിൽ രജിസ്ട്രാറുടെ ഉത്തരവ് കീറിയെറിഞ്ഞ് കാർഷിക സർവകലാശാല യൂനിയൻ ചെയർമാൻ

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷിമന്ത്രിയുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞ് യൂനിയൻ ചെയർമാൻ. സർവകലാശാല യൂനിയൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ടി. സിദ്ധീഖ് വേദിയിലിരിക്കെ രജിസ്ട്രാറുടെ മുന്നിലേക്കാണ് ഉത്തരവ് കീറിയെറിഞ്ഞത്.

ഡി.ജെ പരിപാടികൾ തടയണമെന്ന സർവകലാശാല രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് ഈ പ്രതിഷേധം ഉണ്ടായത്. കാർഷിക സർവകലാശാലയുടെ യൂനിയൻ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കൃഷിമന്ത്രി. മന്ത്രി വേദിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഉത്തരവിനെതിരെ യൂനിയൻ ചെയർമാൻ സി.പി. ഹരിനന്ദ് രംഗത്തെത്തിയത്.

സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ഡി.ജെ, മ്യൂസിക്കൽ പരിപാടികൾ തുടങ്ങിയ വിലക്കി അടുത്തിടെ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂനിയൻ ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ സംഭവം.

മറ്റു സർവകലാശാലകളെ അപേക്ഷിച്ച് കാർഷിക സർവകലാശാലയിൽ എന്തുകൊണ്ട് ഇത്തരം പരിപാടികൾ നടക്കുന്നില്ല എന്ന് ഹരിനന്ദ് ചോദിച്ചു. രജിസ്ട്രാറുടെ ഉത്തരവിനെതിരെ വിദ്യാർഥികൾ വിമർശനം ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക സർവകലാശാല യൂനിയൻ 13 വർഷത്തിനു ശേഷമാണ് എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്തത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം, സർവകലാശാല രജിസ്ട്രാറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും യൂനിയൻ ചെയർമാൻ വ്യക്തമാക്കി.

നേരത്തേ, കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബി.ജെ.പി സംഘടനാ നേതാവ് ഡോ. സജിത റാണിയെ നിയമിച്ചതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവിന് ഗവർണർ നിയമനം നൽകിയത്.

ബി. അശോകിനെ മാറ്റിയ ഒഴിവിലേക്കാണ് സജിതാ റാണിയുടെ നിയമനം. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനായിരുന്നു സജിതാ റാണി. കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയത് അവഗണിച്ചാണ് ഈ നിയമനം.

Tags:    
News Summary - Union Chair Protests DJ Ban Before Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.