കോഴിക്കോട്: അരി മുടക്കിയ എല്‍.ഡി.എഫ് സര്‍ക്കാറില്‍ ജനങ്ങള്‍ക്കിനി പ്രതീക്ഷയില്ളെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേന്ദ്രഭരണം പോലെതന്നെ സംസ്ഥാന സര്‍ക്കാറും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രേഹ നയങ്ങള്‍ക്കെതിരെ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് മേഖല ജാഥയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അരിയും പണിയും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. ജനങ്ങളുടെ അന്നം മുടക്കാത്ത സര്‍ക്കാറായിരുന്നു യു.ഡി.എഫിന്‍േറത്. കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുമ്പോള്‍ ഒരു മുന്‍കരുതലും സര്‍ക്കാര്‍ എടുത്തിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങള്‍വരെ പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാറിനെ ജനം വെറുത്തുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ ഭരണം തിരിച്ചുവന്നാല്‍മതിയായിരുന്നുവെന്ന് ജനം പറഞ്ഞുതുടങ്ങി. മനുഷ്യത്വമില്ലാത്ത ഭരണമാണ് ബി.ജെ.പിയുടേതെന്ന് ഇ. അഹമ്മദിനോട് കാണിച്ച അനാദരവിലൂടെ അവര്‍ തെളിയിച്ചു. ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ ജനം പടിക്കുപുറത്തു നിര്‍ത്തും. ജനങ്ങള്‍ക്കുവേണ്ടിയാണ് യു.ഡി.എഫിന്‍െറ മേഖല ജാഥയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥ മുതലക്കുളം മൈതാനിയില്‍ ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി ഫ്ളാഗ്ഓഫ് ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍ എം.എല്‍.എ, സി.പി. ജോണ്‍, ടി. സിദ്ദിഖ്, വി. കുഞ്ഞാലി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.എസ്. പ്രവീണ്‍കുമാര്‍, സി. മോയിന്‍കുട്ടി, ഉമ്മര്‍ പാണ്ടികശാല, കെ.പി. അനില്‍കുമാര്‍, പി.എം.എ. സലാം, കെ.സി. അബു, മായിന്‍ ഹാജി, കിഷന്‍ ചന്ദ്, പി.കെ.കെ. ബാവ, സി.എന്‍. വിജയകൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, എം.എ. റസാഖ് മാസ്റ്റര്‍, എന്‍.സി. അബൂബക്കര്‍, സി.പി. ചെറിയ മുഹമ്മദ്, കെ.പി. കുഞ്ഞിക്കണ്ണന്‍, യു.സി. രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.