തിരുവനന്തപുരം: കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവുമായുള്ള സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വം തുടരുമ്പോഴും, യു.ഡി.എഫിൽ മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ജോസഫ് ഗ്രൂപ്പിന്റെ സീറ്റ് കാര്യത്തിൽ ധാരണയായില്ലെങ്കിലും മുന്നണിയിലെ ഭൂരിഭാഗം സീറ്റുകളിലും തീരുമാനമായതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് യു.ഡി.എഫ് നീക്കം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റുകളും ഇത്തവണയും വേണമെന്ന കർക്കശ നിലപാടിലാണ് പി.ജെ. ജോസഫ്. എന്നാൽ, ജോസഫ് വിഭാഗത്തിന് സ്വാധീനം കുറഞ്ഞതും കോൺഗ്രസിന് വിജയസാധ്യത കൂടുതലുള്ളതുമായ ഇടുക്കിയും കുട്ടനാടും വിട്ടുകിട്ടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. നാല് സീറ്റിലാണ് കോൺഗ്രസ് കണ്ണുവെച്ചതെങ്കിലും സമർദങ്ങളെ തുടർന്ന് രണ്ടായി ചുരുങ്ങി.
മാണി കോൺഗ്രസിന്‍റെ മുന്നണിമാറ്റ നീക്കത്തിന് തടയിട്ടുള്ള റോഷി അഗസ്റ്റിന്‍റെ കടുംപിടുത്തത്തിന് പിന്നിൽ ഇടുക്കി സീറ്റിലെ തന്‍റെ വിജയത്തുടർച്ചയാണെന്നാണ് വിലയിരുത്തൽ. മുന്നണിമാറ്റ വിവാദത്തോടെ മാണി കോൺഗ്രസിൽ രണ്ടുചേരികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭിന്നതയുടെയും എതിർവികാരങ്ങളുടെയും പശ്ചാത്തലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തിയാൽ ഇടുക്കി പിടിക്കാമെന്നാണ് കോൺഗ്രസ് വാദം. മുന്നണിമാറ്റത്തിന് താൽപര്യമറിയിച്ച സഭ വിഭാഗങ്ങൾക്കും ഒടുവിലെ വിവാദങ്ങളിൽ അതൃപ്തിയുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് കരുതുന്നു. എന്നാൽ, ഈ വഴിയുള്ള ആലോചകൾക്കൊന്നും ജോസഫ് വിഭാഗം ഇതുവരെ കൈകൊടുത്തിട്ടില്ല.
മുസ്ലിം ലീഗുമായുള്ള ചർച്ചകളിൽ നേരത്തേതന്നെ കോൺഗ്രസ് ധാരണയിലെത്തിയിരുന്നു. എന്നാൽ, തിരുവമ്പാടി സീറ്റ് വെച്ചുമാറുന്നതിൽ ഇരുപാർട്ടികളും സമവായത്തിലെത്തേണ്ടതുണ്ട്. തിരുവമ്പാടി വിട്ടുനൽകാൻ തയാറാണെങ്കിലും പകരം മലപ്പുറം, പാലക്കാട് ജില്ലകളിലെ ഏതെങ്കിലും ഒരുസീറ്റ് വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇതിനാകട്ടെ കോൺഗ്രസിന് മനസ്സുവരുന്നുമില്ല.
തിരുവനന്തപുരമോ ലീഗ് വിട്ടുനൽകിയാൽ തിരുവമ്പാടിയോ നൽകാമെന്നാണ് സി.എം.പിക്ക് മുന്നിൽ കോൺഗ്രസിന്റെ നിർദേശം. തിരുവനന്തപുരം സീറ്റിലാണ് സി.എം.പിക്ക് താൽപര്യം. തിരുവമ്പാടിയിലേക്ക് പോകണമെന്ന് മുന്നണി ആവശ്യപ്പെട്ടാൽ പോകാമെ മാനസികാവസ്ഥയിലാണ് പാർട്ടി. ഇതിനാകട്ടെ ആദ്യം തിരുവമ്പാടിയ മുൻനിർത്തിയുള്ള കോൺഗ്രസ്-ലീഗ് വെച്ചുമാറലിൽ ധാരണയുണ്ടാകണം. ഇത് അനിശ്ചിതമായി തുടരുന്നതിനാൽ തിരുവനന്തപുരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സി.എം.പി. സി.പി ജോൺ ഇപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ സജീവമാണ്.
ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ സീറ്റുകളാണ് ആർ.എസ്.പിക്ക്. അനൂപ് ജേക്കബ് തന്റെ സ്ഥിരം സീറ്റായ പിറവത്ത് മത്സരിക്കും. പി.വി. അൻവർ ബേപ്പൂരിൽ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. വടകരയിൽ കെ.കെ. രമ വീണ്ടും യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.