പത്തനംതിട്ട: ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലിലും ജയിച്ച് യു.ഡി.എഫ് ഉജ്വല തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളും നഷ്ടപ്പെട്ട് സംപൂജ്യരായിത്തീർന്ന അവർക്ക് ഇത്തവണ നാലു സീറ്റുകളിലെ വിജയവും ഒരിടത്ത് നിസ്സാര വോട്ടുകളുടെ തോൽവിയുമാണ് ഉണ്ടായിരിക്കുന്നത്. കോന്നി നേരിയ മാർജിനിൽ ജയിച്ച് കെ. യു ജനീഷ് കുമാറിലൂടെ ജില്ലയിൽ എൽ.ഡി.എഫ് മാനം കാത്തു. എന്നാൽ ആറൻമുളയിൽ വൻ മാർജിനിൽ വീണാ ജോർജ് നേരിട്ട തോൽവിയും തിരുവല്ലയതിൽ മാത്യു ടി. തോമസ് മുന്നാം സ്ഥാനനത്തേക്ക് പിന്തളള്ളപ്പെട്ടതും എൽ.ഡി.എഫിന് കനത്ത ആഘാതമായി.
ത്രികോണ പോരാട്ടം നടന്ന ആറൻമുളയിൽ വീണാ ജോർജിനെ തോൽപിച്ച് അബിൻ വർക്കി ഗ്ലാമർ വിജയം നേടിയപ്പോൾ കുമ്മനം രാജശേഖരൻ 34000ത്തിലേറെ വോട്ടു നേടി എൻ.ഡി.എയുടെനില മെച്ചപ്പെടുത്തി. തിരുവല്ലയിൽ മാത്യു ടി. തോമസിനെ അട്ടിമറിച്ച് യു.ഡി.എഫ് വിജയിച്ചെങ്കിലും അനൂപ് ആന്‍റണി രണ്ടാം സ്ഥാനത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ജില്ലയിൽ ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയതും ഈ മണ്ഡലത്തിലാണ് -43,078. ശബരിമല കൂടി ഉൾപ്പെടുന്ന റാന്നി മണ്ഡലം 30 വർത്തിനുശേഷം ഇത്തവണ യു.ഡി.എഫിന്‍റെ കൈകളിലെത്തി.
സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന അടൂർ സംവരണമണ്ഡലം ഇടവേളക്കുശേഷം യു.ഡി.എഫിന് തിരിച്ചു പിടിക്കാനുമായി. കഴിഞ്ഞ തവണ കേരളകോൺഗ്രസ്- മാണി, സി.പി.ഐ, ജനതാദൾ കക്ഷികൾ ഓരോ സീറ്റു വീതം നേടി ജില്ലയിൽ സാന്നിധ്യമറിയിച്ചെങ്കിലും ഇത്തവണ അവരെല്ലാം സംപൂജ്യരായി. എൽ.ഡി.എഫ് ജയിച്ച കോന്നി മണ്ഡലം സി.പി.എം അക്കൗണ്ടിലാണ്. യു.ഡി.എഫ് ജയിച്ച നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒന്ന് കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.