സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളിൽനിന്ന് 41.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
2024 ഒക്ടോബറിൽ മുത്തങ്ങയിൽവെച്ച് കാറിൽ കടത്തി കൊണ്ടുവന്ന 53.900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖ് അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങി മയക്കുമരുന്ന് കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായത്.
ഇന്ന് രാവിലെ 11ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്‍റെ നേതൃത്വത്തിൽ കർണ്ണാടകയിൽനിന്നും വരുന്ന വാഹനങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സൈമൺ കെ.എം, പ്രിവന്‍റീവ് ഓഫീസർ പ്രകാശൻ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എൻ.വി., അമൽ തോമസ്, നിഷാദ് വി.ബി, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.