കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കൃഷ്ണപുരം പുതുവൽ ഹൗസിൽനിന്നും ഓച്ചിറ മേമന കല്ലൂർ മുക്കിന് കിഴക്ക് വശം പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം ഉത്തമാലയത്തിൽ ഉല്ലാസ് ഉത്തമൻ (33) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നടപടി. ഈമാസം ആറിന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. ഒന്നാം പ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുള്ള വിരോധമാണ് പ്രധാനകാരണം. കഴിഞ്ഞ ഓണക്കാലത്ത് വെട്ടേറ്റവരുടെ വീടിന് സമീപം സജിത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും പ്രകോപന കാരണമാണ്.
ബിജുവും മറ്റ് മൂന്നുപേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറിയായിരുന്നു മിനിയേയും സഹോദരി സ്മിതയേയും അക്രമിച്ചത്. തടയാൻ ശ്രമിച്ചപ്പോഴാണ് അയൽവാസി നീതുവിനേയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്.ഐ. ഉദയകുമാർ, ശ്രീകുമാർ പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.