ട്വന്റി 20 സ്ഥാനാർഥിയുടെ പേര് മാറ്റണമെന്ന അപേക്ഷ വരണാധികാരി തള്ളി

തൃപ്പൂണിത്തുറ: ബാലറ്റിലും വോട്ടുയന്ത്രത്തിലും തന്റെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ ട്വന്റി 20 സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. നിലവിൽ വോട്ടു യന്ത്രത്തിൽ പി.വി. അഞ്ജലി എന്ന പേരാണ് രേഖപ്പെടുത്തിയത്. ഇത് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിൽ എല്ലാം തുടരുമെന്നും അധികൃതർ പറഞ്ഞു. സിനിമയിൽ ഉപയോഗിക്കുന്ന പേര് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും അടിച്ചത്. അഞ്ജലി നായർ എന്ന പേര് വോട്ടർമാർക്ക് സുപരിചിതമായതാണ്. ആ പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം.

ഔദ്യോഗിക രേഖകളിലെ പേരായ പി.വി. അഞ്ജലി എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതരെ സമീപിച്ചത്. വിഷയത്തിൽ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. സ്ഥാനാർഥിയുടെ ഭാഗം കേട്ടശേഷം ഉചിതമായ തീരുമാനമെടുക്കാൻ വരണാധികാരിയോട് കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഇന്ന് വിശദമായ പരിശോധന നടന്നത്.

എന്നാൽ, നാമനിർദേശ പത്രിക സമർപ്പിച്ച സമയത്ത് ഈ പേര് മാറ്റം ആവശ്യപ്പെടാത്തതും ഇപ്പോൾ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതും അപേക്ഷ തള്ളാനുള്ള കാരണമായി വരണാധികാരി ചൂണ്ടിക്കാട്ടി. ഹോം വോട്ടിങ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഇതിനോടകം ആരംഭിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമീകരണങ്ങൾ നേരത്തെതന്നെ പൂർത്തിയായ സാഹചര്യത്തിൽ ഇനി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് കമീഷന്റെ നിലപാട്.

തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലെ തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. അഞ്ജലി പി.വി. എന്ന് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അഞ്ജലി നായർ എന്ന് മാറ്റാൻ നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി നാളെ പരിഗണിച്ചേക്കും. തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്നു സ്ഥാനാർഥി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി.വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും. അഞ്ജലി പി.വി എന്നതുമാറ്റി താൻ അറിയപ്പെടുന്ന അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്റെ പേര് അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമാക്കിയില്ല.

തുടർന്ന്, ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ അവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ ബി.ജെ.പി മത്സരിച്ചു വരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ഈ സീറ്റ് ട്വന്റി 20ക്കാണ് നൽകിയത്. ട്വന്റി 20യുടെ ‘ചക്ക’ അടയാളത്തിലാണ് അഞ്ജലി നായർ മത്സരിക്കുന്നത്.

Tags:    
News Summary - Returning officer rejects request to change name of T20 candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.