തൃശൂർ: നാടിന്റെ വികസനത്തിനു വേണ്ടി ആത്മാർഥമായി പണിയെടുക്കുന്ന ഒരു വിഭാഗമാണ് വയനാട് കള്ളാടിയിൽ മണ്ണിച്ചിലിൽ മരിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. നമുക്ക് വേണ്ടി അധ്വാനിക്കുമ്പോഴാണല്ലോ അവർ അപകടത്തിൽപെട്ടത് എന്ന് ഓർക്കുമ്പോൾ ആ വേദന കൂടുമെന്നും അദ്ദേഹം പറഞ്ഞു.
‘മണ്ണ് മാറ്റണമെന്ന് ഒരാഴ്ചക്ക് മുമ്പ് താക്കീത് കൊടുത്തതാണെന്നാണ് കലക്ടർ പറഞ്ഞത്. പറഞ്ഞിട്ടും മണ്ണ് മാറ്റിയില്ലെങ്കിൽ നമുക്ക് ഇപ്പോൾ ആരെയും കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. ഇത് പാഠമാവണം. ഇനി സംഭവിക്കരുത് എന്ന് പറഞ്ഞ് അവസാനിപ്പിക്കും. പക്ഷേ, തുടർന്ന് ഒരിക്കലും കരുതൽ ഉണ്ടാകുന്നില്ല. ആരെയും നമുക്ക് കുറ്റപ്പെടുത്താൻ വയ്യ. എന്തെങ്കിലും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കർശനമായ നടപടി കേരള സർക്കാർ എടുക്കും. ആ മണ്ണ് മാറ്റണം എന്ന് കലക്ടർ ആവശ്യപ്പെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്. അതുകൊണ്ട് ഇത് മനുഷ്യ നിർമ്മിതമാണ്, അലംഭാവം കൊണ്ടാണ് എന്നൊക്കെ പറയാമെങ്കിലും നഷ്ടപ്പെട്ടത് നമുക്ക് ഒരിക്കലും തിരിച്ചുകിട്ടില്ല.
യാത്രാമധ്യയാണ് ഈ വിവരം അറിഞ്ഞത്. പല ദിക്കിൽ നിന്നും വന്ന വിഡിയോസ് കണ്ടു. വളരെ ദുഃഖത്തിലാഴ്ത്തുന്ന ഒരു സംഭവമാണിത്. നാടിന്റെയും രാജ്യത്തിന്റെയും ഒക്കെ വികസനത്തിനു വേണ്ടി വളരെ ആത്മാത്ഥമായി പണിയെടുക്കുന്ന ഒരു വിഭാഗമാണ് ഇങ്ങനെ അപകടത്തിൽപട്ടത്. നമുക്ക് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ആ വേദന കൂടും. ഞാൻ ഈ കിട്ടിയ മെറ്റീരിയൽ എല്ലാം പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. അദ്ദേഹം ഭാരതത്തിന് പുറത്തായതുകൊണ്ട് അദ്ദേഹത്തെ അത് ഇപ്പോൾ അറിയിച്ചുകാണും. അദ്ദേഹം റെസ്പോണ്ട് ചെയ്യും.
നമുക്കിപ്പോൾ മരിച്ചവരുടെയൊക്കെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ. മൂന്നു പേരാണ് മരിച്ചത്. കൂടുതൽ ഉണ്ടാവാതിരിക്കട്ടെ. ഒമ്പത് പേർ ആശുപത്രിയിലാണെന്ന് കലക്ടറുടെ ഓഫിസിൽ നിന്ന് അറിയിച്ചു. പക്ഷേ അതിൽ കൂടുതൽ ആൾക്കാരുണ്ട് എന്ന് ഭയപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ പരിധിക്കുള്ളിൽ അവർക്ക് മാനേജ് ചെയ്യാൻ പറ്റുന്ന പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്ത് ആവശ്യപ്പെട്ടാലും എത്രയും പെട്ടെന്ന് ഏർപ്പാടാക്കും.
ഇതിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകാവുന്ന അപകടങ്ങളെ സംബന്ധിച്ച് മുൻകരുതൽ ഒക്കെ ഉണ്ടാവും. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല എന്നത്, വികസനത്തിന് എതിരുനിൽക്കുന്നവർ വിമർശനത്തിന്റെ ഭാഗമായി നടത്തുന്ന അഭിപ്രായ പ്രകടനം മാത്രമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഇത്രയും വലിയ ഒരു പദ്ധതിയൊക്കെ പരിസ്ഥിതി ആഘാതത്തെകുറിച്ച് പഠിക്കാതെ ചെയ്യില്ല. അങ്ങനെ ചെയ്തു തുടങ്ങിയാൽ അതിനുവേണ്ടി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു വിഭാഗം അതിനെ തടയില്ലേ? അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി അതിനുള്ള സംഘത്തെ നിയോഗിച്ച് പുനർ പഠനം നടത്തണം’ -സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.