വി.ഡി. സതീശൻ

വിഴിഞ്ഞത്ത് ചെലവായത് എത്ര​? സര്‍ക്കാര്‍ വിഹിതം 3,764 കോടിയെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷവാദം 5,370 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംസ്ഥാന സർക്കാർ ചെലവഴിച്ചത് 3,764 കോടി രൂപയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സി.പി.എം എം.എൽ.എമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൽ.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി രൂപ ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

ആദ്യഘട്ടത്തിൽ അദാനി ഗ്രൂപ് മുടക്കിയത് 2454 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ വി.ജി.എഫ് ഫണ്ടിൽ നിന്ന് 817 കോടിയും അനുവദിച്ചു. എന്നാൽ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി 2497 കോടി രൂപയും സംസ്ഥാന സർക്കാർ 6000 കോടി രൂപയും നൽകിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഈയിടെ പറഞ്ഞിരുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടി ശരിയല്ലെന്ന് സി.പി.എം വ്യക്തമാക്കി. ചെലവ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധമെന്ന് മുൻമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചെലവിന്റെ 61.5 ശതമാനം തുക സർക്കാറാണ് ചെലവഴിച്ചത്. ട്രയൽ റണ്ണിന്‍റെ സമയത്ത് തന്നെ സർക്കാർ കണക്ക് പരസ്യപ്പെടുത്തിയിരുന്നുവെന്നും വാസവൻ വ്യക്തമാക്കി.

പല ബില്ലുകളും വരാനിരിക്കുന്നതെയുള്ളുവെന്നും അപ്പോൾ എൽ.ഡി.എഫ് പറഞ്ഞ ചെലവിലേക്ക് എത്തുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്കും പ്രതികരിച്ചു. അദാനി ഗ്രൂപ്പിനും അതിനോട് എതിർപ്പുണ്ടായിരുന്നില്ല. മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പിശക് ഉണ്ട്. അവർ തന്നെ പരിശോധിച്ചു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐസക് പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയർത്തുമ്പോഴാണ് സര്‍ക്കാര്‍ ചെലവിട്ട തുക മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് കണക്കുകളിലുള്ള ഈ അന്തരം. അതിനിടെ സര്‍ക്കാര്‍ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം.

Tags:    
News Summary - Vizhinjam Port: Spending Dispute Continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.