ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‍ലിയാർ അന്തരിച്ചു

ചൊക്ലി(കണ്ണൂർ): പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാദിയുമായ ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‍ലിയാർ ചൊക്ലി (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂര്‍ പൂക്കോയ തങ്ങൾ ഹോസ്പീസില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം.

പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂർ, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂർ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാദിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മങ്ങാട് മഹല്ല് പ്രസിഡൻറ്, ഖുതുബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.

1937- ലാണ് ജനനം. കാസർകോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതൻ ഖുതുബി മുഹമ്മദ് മുസ്‍ലിയാരുടെ പൗത്രനാണ്. പെരിങ്ങത്തൂർ ദര്‍സ്, കല്ലറക്കൽ ദര്‍സ് എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിയ്യയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഒ.കെ സൈനുദ്ധീൻ കുട്ടി മുസ്‌ലിയാർ, കെ.സി ജമാലുദ്ധീൻ മുസ്‌ലിയാർ, കാപ്പാട് ഇബ്രാഹിം മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി, അബൂബക്കർ ഹസ്‌റത്ത്, കെ.പി അബ്ദുൽ അസീസ് മുസ്‌ലിയാർ, സുലൈമാൻ മുസ്‌ലിയാർ എന്നിവരുടെ ശിഷ്യനാണ്.

പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, അലി ബാഫഖി തങ്ങൾ, സി.കെ.എം സാദിഖ് മുസ്‌ലിയാർ, എ.കെ അബ്ദുറഹിമാൻ മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ എന്നിവര്‍ സഹപാഠികളാണ്. പാനൂർ, മട്ടന്നൂർ, ഇരിക്കൂര്‍, നിട്ടൂർ, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.

ഭാര്യ: പരേതയായ സി. ഫാത്തിമ ഹജ്ജുമ്മ. മക്കൾ: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തർ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തർ). മരുമക്കൾ: ഇ. അബ്ദുറഹിമാൻ (കൂത്തുപറമ്പ്), നാസർ ഫൈസി (ഖത്തർ).

സഹോദരങ്ങൾ: ടി.എസ് അബ്ദുൽ കാദർ മുസ്‌ലിയാർ, ടി.എസ് അബൂബക്കർ മുസ്‌ലിയാർ, ടി.എസ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ, ടി.എസ് അബ്‌ദുറഹീം, റാബിയ (പയ്യോളി). 

Tags:    
News Summary - T.S. Ibrahim Kutty Musliyar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.