തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനായ രവിപ്രകാശ് കോടതിയെ അറിയിച്ചു. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ യു.എ.പി.എ ചുമത്തി എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
കേസ് എൻ.ഐ.എ ഏറ്റെടുത്തതിനാൽ ഹൈകോടതിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും അഡ്വ. രവി പ്രകാശ് വാദിച്ചു. സ്വപ്ന സുരേഷിന് സമൻസ് അയക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. കഴിഞ്ഞില്ല. അവർ ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. സ്വർണക്കടത്തിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് പങ്കുണ്ട്. സന്ദീപിന്‍റെ ഭാര്യ സൗമ്യയുടെ മൊഴിയെടുത്തതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എഫ്.ഐ.ആറിന്‍റെ പകർപ്പ് ലഭ്യമാക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചു. അഡ്വ. കെ രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരായത്.
യു.എ.ഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയതെന്നാണ് ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കിയത്. സ്വർണം തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറഞ്ഞിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.