കൊച്ചി: അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിറ്റിസൺ ഫോറം ഫോർ മഅ്ദനി സമരം ശക്തമാക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ എറണാകുളത്ത് രാപകൽ സമരം നടത്തുമെന്ന് രക്ഷാധികാരി പ്രഫ. കെ. അരവിന്ദാക്ഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 17ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് ഹൈകോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ ആരംഭിക്കുന്ന സമരം ശനിയാഴ്ച രാവിലെ ഒമ്പതിന് സമാപിക്കും.
ജില്ല ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും. സ്റ്റാൻ സ്വാമിക്കുണ്ടായ ദുർഗതി മഅ്ദനിക്ക് സംഭവിക്കാൻ കേരളീയ സമൂഹം അനുവദിക്കരുതെന്ന് ഫോറം വൈസ് ചെയർമാൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ, വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും ഭരണകൂടം പുലർത്തുന്ന നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് ഫോറം ജനറൽ കൺവീനർ ടി.എ. മുജീബ്റഹ്മാൻ പറഞ്ഞു. ഭാരവാഹികളായ അമ്പിളി ഓമനക്കുട്ടൻ, ഷരീഫ് പുത്തൻപുര, അഷ്റഫ് വാഴക്കാല, ജയഘോഷ് പുതുവൈപ്പ്, റിയാസ് യൂസുഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.