തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പിടികൂടാനെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തി, പ്രതിയെ സാഹസികമായി പിടികൂടി

തിരൂർ: കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശി ആർ.പി.എഫിന്റെ പിടിയിലായി. അസം സ്വദേശിയായ റോയൽ രാജു (30) ആണ് അറസ്റ്റിലായത്. പ്രതിയെ കീഴടക്കുന്നതിനിടെ ആക്രമണത്തിൽ പരുക്കേറ്റ ആർ.പി.എഫ് എ.എസ്.ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമായിരുന്നു സംഭവം. യുവതിയെ ബലമായി കയറിപ്പിടിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു പ്രതി. എന്നാൽ, യുവതി സമർത്ഥമായി കുതറിമാറി രക്ഷപ്പെട്ടു.

തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് 'റെയിൽവേ അലർട്ട്' സന്ദേശം ലഭിച്ച ആർ.പി.എഫ് ഉദ്യോഗസ്ഥർ തിരൂർ സ്റ്റേഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമാസക്തനായ പ്രതി, ആർ.പി.എഫ് എ.എസ്.ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ നോക്കുകയായിരുന്നു.

ഉടൻ തന്നെ തിരൂർ പൊലീസിൽ വിവരമറിയിക്കുകയും എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിന് നേരെയും അക്രമാസക്തനായ പ്രതിയെ മൽപിടുത്തത്തിനൊടുവിലാണ് സാഹസികമായി കീഴടക്കിയത്.

ആക്രമണത്തിൽ പരുക്കേറ്റ കാസർകോട് സ്വദേശിയായ ആർ.പി.എഫ് എ.എസ്.ഐ ശശി, മികച്ച സേവനത്തിനുള്ള 2026-ലെ 'റെയിൽ സേവാ പുരസ്‌കാരം' ലഭിച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

Tags:    
News Summary - Assault Attempt on Train near Tirur: Assam Native Arrested After Attacking RPF Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.