നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ; അടിയന്തര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങി

തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ തൃക്കരിപ്പൂർ സ്വദേശികൾ ഉൾപ്പെടെയുള്ള 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ. സംഘത്തിൽ നാലു തൃക്കരിപ്പൂർ സ്വദേശികളാണുള്ളതെന്ന് സന്ദീപ് വാര്യർ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു.

അവരുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. നിലവിൽ അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിൽ ആവശ്യമായ എല്ലാ നിർദേശങ്ങളും തുടർ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഓഫിസ് അറിയിച്ചു.. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ഫോൺ: 944 7111844, 9747132147.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് നേപ്പാൾ സർക്കാറിന് കൈമാറുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രാജേഷ് മാധവന്‍ അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിന്‍റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.

ഹെല്‍പ്പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി

അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചത്. പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. കാണാതായവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് ടൂറിസം ബോർഡ് പുറത്തുവിട്ട പ്രാഥമിക പട്ടികയിൽ പറയുന്നത്.

ടൂറിസം പൊലീസും മറ്റ് വകുപ്പുകളും ട്രാവൽ ഏജൻസികളുമായി ചേർന്ന് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ദുരന്തബാധിത മേഖലയിലുണ്ടായിരുന്ന 384 പേരെയാണ് കാണാതായിട്ടുള്ളത്. പട്ടികയിലുള്ള 291 വിദേശികളിൽ ആസ്ട്രേലിയ, നെതർലൻഡ്സ്, യു.എസ്, മലേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു. ഇതിനുപുറമെ 37 പ്രവാസി ഇന്ത്യക്കാരെയും 93 നേപ്പാളി പൗരന്മാരെയും കാണാതായിട്ടുണ്ട്.

Tags:    
News Summary - 36 Malayali tourists stranded in Nepal are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.