കോഴിക്കോട്: ഓൺലൈൻ റീട്ടെയ്ൽ ഭീമനായ ആമസോണിൽ നിന്ന് ഓണസമ്മാനമായി ഓർഡർ ചെയ്ത ടാബ്‌ലെറ്റിന് പകരം ലഭിച്ചത് മണൽ നിറച്ച ബാഗ്. ഈ മാസം തിരുവോണനാളുകളിൽ പുറത്തുവന്ന അനുഭവക്കുറിപ്പ് ഓൺലൈൻ ഷോപ്പിംഗ് ചതിക്കുഴികളെക്കുറിച്ച് വീണ്ടും ചർച്ചയാവുകയാണ്. ഷഫീഖ് മുസ്തഫ എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
തന്റെ ഇളയ മകൻ ഇമാദിന് ഓണസമ്മാനമായി നൽകാനാണ് ഇദ്ദേഹം ആമസോണിൽ നിന്ന് 'Redmi Pad 2' ടാബ്‌ലെറ്റ് ഓർഡർ ചെയ്തത്. ദിവസങ്ങളോളം ടാബിനെ കുറിച്ച് മാത്രം സ്വപ്നം കണ്ടും സംസാരിച്ചും കാത്തിരുന്ന കൊച്ചുകുട്ടിക്ക് പാക്കറ്റ് തുറന്നപ്പോൾ നേരിടേണ്ടി വന്നത് വലിയ ആഘാതമായിരുന്നു. പാക്കേജിൽ ടാബിന് പകരം മണൽ നിറച്ച ബാഗ് കണ്ടതോടെ കുട്ടിയുടെ ആഗ്രഹം കണ്ണീരായി മാറി.
ഭാഗ്യവശാൽ 'ഓപ്പൺ ബോക്സ്' ഡെലിവറി ഓപ്ഷൻ ആയതുകൊണ്ട് ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ തന്നെ പാക്കറ്റ് തുറക്കുകയും, തട്ടിപ്പ് ബോധ്യപ്പെട്ടതോടെ അത് ഉടനടി തിരികെ അയക്കുകയും ചെയ്തു. പണം തിരികെ ലഭിച്ചേക്കാം എങ്കിലും, ദിവസങ്ങളോളം കാത്തിരുന്ന ഒരു കൊച്ചുകുട്ടിക്കുണ്ടായ മാനസിക സങ്കടത്തിനും നിരാശയ്ക്കും ആര് നഷ്ടപരിഹാരം നൽകുമെന്നാണ് ഷഫീഖ് ചോദിക്കുന്നത്.
"കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ഒരു കാലത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഓണനാളുകളിൽ പോലും ഇത്തരം തട്ടിപ്പുകൾ വ്യാപാാരമാക്കുന്നവരുണ്ട്" എന്ന് വ്യക്തമാക്കുന്ന പോസ്റ്റ്, ഓൺലൈൻ പർച്ചേസ് നടത്തുന്നവർക്കിടയിൽ വലിയ ജാഗ്രതാ മുന്നറിയിപ്പായി മാറുകയാണ്. പാഴ്സലുകൾ ലഭിക്കുമ്പോൾ ഡെലിവറി ഏജന്റിന്റെ മുന്നിൽ വെച്ച് തന്നെ തുറന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഇളയ മകൻ ഇമാദിന് ഓണസമ്മാനമായി Amazon-ൽ ഒരു REDMI 2 ടാബ് ഓർഡർ ചെയ്തു. വന്നത് മണൽ നിറച്ച ഒരു ബാഗ്.
മൂന്നാലു നാളുകൾ ടാബിനെപ്പറ്റി മാത്രം വാതോരാതെ സംസാരിക്കുകയും അതിനെ മാത്രം സ്വപ്നം കണ്ടുറങ്ങുകയും ചെയ്ത ഇമാദിന് ഇതൊരു ഷോക്കായി. അന്നേരം മുതൽ കരച്ചിൽ തുടങ്ങിയ അവനെ സമാധാനിപ്പിക്കാൻ കുറേ പാടുപെടേണ്ടി വന്നു.
ഓപ്പൺ ബോക്സ് ഓപ്ഷൻ ഉണ്ടായിരുന്നതുകൊണ്ട് പാഴ്സൽ തുറന്ന ശേഷം ഡെലിവറിമാൻ അത് തിരികെ കൊണ്ടുപോയി. റീഫണ്ട് കിട്ടുമായിരിക്കും. പക്ഷേ, കാത്തിരിപ്പിന് ശേഷമുള്ള ഇത്തരം അപമാനങ്ങളും നിരാശകളും വേദനകളും ആര് കോമ്പൻസേറ്റ് ചെയ്യും?
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ഒരു കാലത്തെ സങ്കൽപ്പിക്കുന്ന ഈ ഓണനാളിൽ കള്ളവും ചതിയും പൊളിവചനവുമാണ് പലരുടേയും കച്ചവടം. ഓൺലൈനിൽ പർച്ചേസ് ചെയ്യുന്നവർ ശ്രദ്ധിക്കുക!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.