ഒറ്റപ്പാലം: രാഷ്ട്രീയ നിലപാടുകളിലെ മാറ്റങ്ങളോ തിരക്കുകളോ വർഷങ്ങളായി തുടരുന്ന കുടുംബസൗഹൃദത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പാർട്ടി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ മത്സരരംഗത്തിറങ്ങുകയും സി.പി.എം വിരുദ്ധ ചേരിയിൽ നിലയുറപ്പിക്കുകയും ചെയ്ത പി.കെ. ശശിയുടെ വീട്ടിൽ, പതിവ് തെറ്റിക്കാതെ പാലോളിയും കുടുംബവും ഇത്തവണയും ഓണാഘോഷത്തിനായി എത്തി.
ഓണക്കാലത്ത് ഇരു കുടുംബങ്ങളും ഒന്നിച്ചിരിക്കുന്ന സവിശേഷമായ സൗഹൃദകൂട്ടായ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പി.കെ. ശശി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. "ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സഖാവ് പാലോളിയും കുടുംബവും പതിവുപോലെ ഓണത്തിന് വീട്ടിൽ ഒത്തുചേർന്നു," എന്ന് ശശി കുറിപ്പിൽ വ്യക്തമാക്കി.
രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾക്കും ആരോപണ-പ്രത്യാരോപണങ്ങൾക്കും അതീതമായി, സ്നേഹവും പരസ്പര ബഹുമാനവും പങ്കുവെക്കുന്ന ഇരുവരുടെയും കുടുംബബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. മുൻപ് പാലക്കാട്ടെ സജീവ സി.പി.എം നേതാവായിരുന്ന പി.കെ. ശശി, പാർട്ടി വിട്ടതിനു ശേഷം ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും നിലവിൽ സി.പി.എം വിരുദ്ധ നിലപാടുകളിൽ തുടരുകയുമാണ്.
എന്നാൽ, രാഷ്ട്രീയ അതിർവരമ്പുകൾക്കപ്പുറം ഇത്തരം ആത്മബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് രാഷ്ട്രീയ മേഖലയിൽ അപൂർവ്വവും മനോഹരവുമായ കാഴ്ചയാണെന്ന് സോഷ്യൽ മീഡിയ കുറിപ്പുകൾ വ്യക്തമാക്കുന്നു. സ്നേഹവും സൗഹൃദവും നിറഞ്ഞുനിൽക്കുന്ന ഓണം, കുടുംബബന്ധങ്ങളുടെ ഊഷ്മളമായ ഓർമ്മയായി മാറട്ടെയെന്ന ആശംസയോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സഖാവ് പാലോളിയും കുടുംബവും പതിവുപോലെ ഓണത്തിന് വീട്ടിൽ ഒത്തുചേർന്നു.
വർഷങ്ങളായി തുടരുന്ന ആ കുടുംബ സൗഹൃദം ഓരോ ഓണക്കാലത്തും കൂടുതൽ ഊഷ്മളമാകുകയാണ്. രാഷ്ട്രീയത്തിനും തിരക്കുകൾക്കും അതീതമായി, സ്നേഹവും സൗഹൃദവും പങ്കുവെച്ച് ഒരുമിക്കുന്ന ഈ ഓണം കുടുംബബന്ധങ്ങളുടെ മനോഹരമായ ഓർമ്മയായി മാറട്ടെ.
സ്നേഹവും സൗഹൃദവും നിറഞ്ഞ ഓണം…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.