ടോംസ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരികെനല്‍കല്‍; പ്രിന്‍സിപ്പല്‍ നേരിട്ട് ഹാജരാകണമെന്ന് രാജേന്ദ്രബാബു കമ്മിറ്റി

തിരുവനന്തപുരം: വിദ്യാര്‍ഥി പീഡന പരാതികള്‍ ഉയര്‍ന്ന കോട്ടയം മറ്റക്കര ടോംസ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കോളജ് മാറ്റത്തിന് ഫീസ് തിരികെനല്‍കണമെന്ന ആവശ്യത്തില്‍ പ്രഫഷനല്‍ കോളജ് പ്രവേശന മേല്‍നോട്ടസമിതി ചെയര്‍മാന്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു തെളിവെടുപ്പ് തുടങ്ങി. കോളജ് മാനേജ്മെന്‍റ് പ്രതിനിധികളോ പ്രിന്‍സിപ്പലോ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് മാര്‍ച്ച് ഏഴിന് തുടരാന്‍ കമ്മിറ്റി തീരുമാനിച്ചു.

കോളജിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ മാത്രമാണ് കമ്മിറ്റി മുമ്പാകെ എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കോളജ് മാനേജ്മെന്‍റ് പ്രതിനിധികളോ പ്രിന്‍സിപ്പലോ ആണെന്ന് കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയ കോളജ് ആക്ഷന്‍ കമ്മിറ്റിയും സേവ് എജുക്കേഷന്‍ കമ്മിറ്റിയും തെളിവെടുപ്പില്‍ നിലപാടറിയിച്ചു. ഇതേതുടര്‍ന്ന് മാര്‍ച്ച് ഏഴിന് കോളജ് പ്രിന്‍സിപ്പല്‍ തെളിവെടുപ്പിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് കമ്മിറ്റി ഉത്തരവിട്ടു. സേവ് എജുക്കേഷന്‍ കമ്മിറ്റി സെക്രട്ടറി എം. ഷാജര്‍ഖാനും ആക്ഷന്‍ കമ്മിറ്റി കോഓഡിനേറ്റര്‍ ഇ.വി. പ്രകാശും തെളിവെടുപ്പില്‍ പങ്കെടുത്തു.

ടോംസ് കോളജിന് അടുത്തവര്‍ഷം മുതല്‍ അഫിലിയേഷന്‍ പുതുക്കി നല്‍കേണ്ടതില്ളെന്ന് നേരത്തെ സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കോളജ് മാറ്റത്തിനും അനുമതിനല്‍കിയിരുന്നു. 193 വിദ്യാര്‍ഥികള്‍ കോളജില്‍നിന്ന് മാറാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. എന്നാല്‍, കോളജ് അധികൃതര്‍ വിവിധ ഇനത്തില്‍ മുന്‍കൂറായി വാങ്ങിയ ഫീസ് തിരികെലഭിക്കണമെന്ന ആവശ്യം കോളജ് മാനേജ്മെന്‍റ് അംഗീകരിച്ചിട്ടില്ല.
വിദ്യാര്‍ഥികള്‍ക്ക് ടി.സിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനും കോളജ് അധികൃതര്‍ തയാറാകുന്നില്ളെന്നും രാജേന്ദ്രബാബു കമ്മിറ്റി മുമ്പാകെ പരാതി ഉയര്‍ന്നു.
193 വിദ്യാര്‍ഥികളില്‍ 101 പേരും കെമിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ച് വിദ്യാര്‍ഥികളാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനായി മറ്റ് കോളജുകളില്‍ അധികബാച്ച് അനുവദിക്കണമെന്ന് സേവ് എജുക്കേഷന്‍ കമ്മിറ്റി നേരത്തെ എ.ഐ.സി.ടി മെംബര്‍ സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Toms-College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.