തിരുവനന്തപുരം: നവംബർ ഒന്നിന് 69ാം പിറന്നാളാഘോഷിക്കുകയാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുക്കുകകയായിരുന്നു.
1957ലാണ് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുന്നത്. രാജ്യത്ത് എക്കാലവും മുന്നിലാണ് നമ്മൾ. പൊതുജനാരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ മുന്നോട്ട് കുതിക്കുന്ന നാട്. കാലാവസ്ഥ മാറ്റം സൃഷ്ടിച്ച വലിയ പ്രതിസന്ധികളെ പല കുറി അതിജീവിച്ചു നമ്മൾ. ഏതൊരു ദുരന്തമുഖത്തും ഒന്നാണ് നമ്മളെന്ന് ഊട്ടിയുറപ്പിക്കുന്ന ജനങ്ങളുടെ നാട്. ഈ പിറന്നാൾ ദിനം ഒന്നിച്ചാഘോഷിക്കാം.
അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തും.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ നേട്ടത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.
ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ലെന്നും ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണെന്നും വിശദമായ മാർഗരേഖ പുറത്തിറക്കിയതാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അത് വായിച്ചിരുന്നെങ്കിൽ ആർക്കും സംശയങ്ങൾ ഉണ്ടാകില്ലായിരുന്നു. കൂടാതെ, ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെ എന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല. സർക്കാർ നിഗൂഢമായി ചെയ്ത പദ്ധതിയല്ല ഇത് എന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.