തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന്റെ സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചാരണം നടത്തുന്നുവെന്ന് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് രമേശ് ചെന്നിത്തല. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും പരസ്യ പ്രചാരണം തുടരുകയാണ്.
വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ. നിശബ്ദ പ്രചാരണ ദിവസം എൽ.ഡി.എഫും എൻ.ഡി.എയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷൻ പരാതി നൽകി. തിരുവനന്തപുരം നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തെത്തി. മദ്യം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി ശ്രമിക്കുന്നെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഇതിനുനേരം നടപടിയെടുക്കുന്നില്ലെന്നും വിമർശനമുന്നയിച്ചു.
തിരുവനന്തപുരം അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിനെതിരെ അപകീർത്തികരമായി അച്ചടിച്ച പോസ്റ്ററുകൾ സി.പി.എം പ്രാദേശിക നേതാക്കളുടെ വീടുകളിൽനിന്ന് പൊലീസ് കണ്ടെടുത്തി. ഇതിനിടെ വർഗീയ പരാമർശങ്ങൾ നടത്തി മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെതിരെ പരാതി ഉയർന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ല കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.
ഹരിപ്പാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാർഥിയുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടി പുറത്തിറക്കിയ എ.ഐ വിഡിയോക്കെതിരെ ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി. കളത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകള്‍ ചേര്‍ത്താണ് വിഡിയോ നിർമിച്ചത്. ഇത് ഉടന്‍ സമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സെല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും വര്‍ഗീയ ചേരിതിരിവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഒപ്പം അപകീര്‍ത്തിക്കും കേസെടുക്കണമെന്നും കോൺഗ്രസ് പരാതിയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.