അതിരപ്പിള്ളി: വാൽപാറയില്‍ നാലുവയസ്സുകാരനെ ആക്രമിച്ചു കൊല്ലുകയും ഒരാഴ്ചയായി പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്ത പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി. ഒമ്പത് വയസ്സുള്ള ആണ്‍പുലിയാണ് കുടുങ്ങിയതെന്ന് വനപാലകര്‍ പറഞ്ഞു. ബുധനാഴ്ച പുലർച്ച അഞ്ച് മണിയോടെയാണ് നടുമല എസ്േറ്ററ്റില് വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്. ഉടൻ തൊഴിലാളികള്‍ വനപാലകരെ വിവരം അറിയിച്ചു.
ആളുകള്‍ തടിച്ചുകൂടിയതോടെ പുലി അക്രമാസക്തനായി. 11 മണിയോടെ വാൽപാറ റേഞ്ച് ഓഫിസര്‍ ശേഖരെൻറ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ പുലിയെ കാട്ടില്‍ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങി. രണ്ടുഡോസ് മരുന്ന് മയക്കുവെടി വെച്ചിട്ടും മയങ്ങാതായതോടെ പുലിയെ കൂടോടെ വാഹനത്തിൽ കൊണ്ടുപോയി. പറമ്പിക്കുളത്തിന് സമീപം ടോപ്പ് സ്റ്റീപ്പ് ഭാഗത്ത് ഉച്ചക്ക് രണ്ട് മണിയോടെ തുറന്നുവിട്ടു.
പുലി വലയിലായത് തോട്ടം മേഖലക്ക് ചെറിയൊരു ആശ്വാസമായി. എന്നാല്‍ ആളെ കൊന്ന പുലി ഇതാണെന്ന് ഉറപ്പില്ല. ദേശീയ കടുവ സംരക്ഷണകേന്ദ്രത്തിെൻറ മേഖലയില്‍ പെടുന്ന സ്ഥലമാണ് വാൽപാറ. ഇവിടെ വേറെയും പുലികള്‍ കാണാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ കാട്ടില്‍ ഉപേക്ഷിച്ച പുലി വീണ്ടും തിരിച്ചു വരുമോയെന്ന ഭയവും പ്രദേശവാസികൾക്കുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ മുഷറഫ് അലിയുടെ നാലു വയസ്സുകാരന്‍ മകൻ സൈഫുല്ലയെ പുലി വീടിന് സമീപത്തുനിന്ന് കടിച്ചെടുത്ത് കാട്ടിലേക്ക് പാഞ്ഞത്. രാത്രി എട്ടോടെ തേയിലച്ചെടികള്‍ക്കിടയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. ഇതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൃതദേഹം ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങാതെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. രണ്ടു ദിവസം കഴിയും മുമ്പ് ഒരാള്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ വാൽപാറ വന്യജീവി ഭീതിയിലായിരുന്നു. രാത്രിയില്‍ ആരും പുറത്തിറങ്ങാതായി. തോട്ടം മേഖലയില്‍ പണിക്കിറങ്ങാനും തൊഴിലാളികള്‍ക്ക് ഭീതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.